ഒന്നരപ്പതിറ്റാണ്ടിലേറെ നിരാഹാര സമരത്തിലൂടെ പൊരുതിയ മണിപ്പൂരിന്‍െറ ഉരുക്കു വനിത ഇറോം ശര്‍മിള തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കൊടുവില്‍ രാഷ്ട്രീയത്തോട് വിടപറയുന്നു. ആയിരങ്ങളുടെ പിന്തുണയില്‍ സമരം നയിച്ച ഇറോമിന്  മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 90 വോട്ടാണ് ആകെ കിട്ടിയത്. എന്നാല്‍ തോല്‍വിയിലും ജനങ്ങളെ തള്ളിപ്പറയാത്ത ഇറോം, മണിപ്പൂര്‍ വിട്ട് കേരളത്തിലേക്ക് പോകാനൊരുങ്ങുകയാണ്.
യോഗചെയ്യാനും മറ്റ് ആത്മീയ കാര്യങ്ങള്‍ക്കുമായി കേരളത്തിലെ ഒരു ആശ്രമത്തില്‍ സമയം ചെലവഴിക്കും.എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന്‍ നടത്തുന്ന ആശ്രമത്തിലായിരുന്നു ഫലപ്രഖ്യാപന ദിവസം മണിപ്പൂരിന്‍െറ വീരവനിത. കുരുന്നുകള്‍ക്കൊപ്പം ചെലവഴിച്ച് സങ്കടം മറക്കുകയാണെന്ന് ഇറോം ശര്‍മിള സൂചിപ്പിക്കുന്നു. ഫലം എന്താകുമെന്ന് ഏറക്കുറെ മനസ്സില്‍ കണ്ടിരുന്നതായി അവര്‍ പറയുന്നു.  വരുന്ന പാര്‍ലമെന്‍റിലും മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇനിയില്ല. ജനങ്ങളുടെ വോട്ടവകാശം പണം കൊടുത്ത് ചിലര്‍ വാങ്ങിയെന്നും ഇറോം ആരോപിക്കുന്നു. ലോകത്തിന്‍െറ ഏത് കോണിലായാലും സൈനിക പരമാധികാര നിയമത്തിനെതിരെ പോരാട്ടം തുടരുമെന്നും ഇറോം ശര്‍മിള പറഞ്ഞു.