സ്റ്റേഡിയത്തോളം വലുപ്പമുള്ള, 2020 എക്‌സ്‌യു 6 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഈ ആഴ്ച ഭൂമിക്കു സമീപത്തു കൂടി പാഞ്ഞുപോകുമെന്നു ശാസ്ത്രജ്ഞർ. സെക്കൻഡിൽ 8.4 കിലോമീറ്റർ വേഗത്തിലാണു ഛിന്നഗ്രഹം ഇപ്പോൾ സഞ്ചരിക്കുന്നത്. ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാൽ സർവനാശമാകും ഫലം, പക്ഷേ പേടിക്കേണ്ട കാര്യമില്ലെന്നു നാസ ഉറപ്പുതരുന്നുണ്ട്.

ഭൂമിക്ക് അപകടമുണ്ടാക്കുന്ന ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസിയാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ ആഴ്ച നിരവധി ഭീമൻ ബഹിരാകാശ വസ്തുക്കൾ ഭൂമിയുടെ അടുത്തെത്തുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഒരു കൂട്ടം വലിയ ബഹിരാകാശ വസ്തുക്കൾ ഭൂമിക്കരികിലേക്ക് നീങ്ങുന്നുണ്ട്. ഇതിൽ ഏറ്റവും വലിയ ഛിന്നഗ്രഹത്തിന് 213 മീറ്റർ (ഏകദേശം 700 അടി) വ്യാസമുണ്ടെന്നും നാസ റിപ്പോർട്ട് ചെയ്യുന്നു. സെക്കൻഡിൽ 8.4 കിലോമീറ്റർ വേഗത്തിൽ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന സ്റ്റേഡിയം വലുപ്പത്തിലുള്ള ഛിന്നഗ്രഹമായ 2020 എക്‌സ്‌യു 6 തിങ്കളാഴ്ച ഭൂമിക്കരികിലൂടെ കടന്നു പോകുമെന്നാണ് നിഗമനം.

ഇതിനു തൊട്ടുപിന്നാലെ മറ്റ് ബഹിരാകാശ വസ്തുക്കളായ 2020 ബിവി 9 (23 മീറ്റർ വ്യാസമുള്ളത്) 5.6 ദശലക്ഷം കിലോമീറ്റർ അകലത്തിൽ കടന്നുപോകും. രണ്ടാമത്തേത് ​​2021 സിസി 5 (40 മീറ്റർ വ്യാസമുള്ളവ) ഭൂമിയിൽ നിന്ന് ഏകദേശം 6.9 ദശലക്ഷം കിലോമീറ്റർ അകലത്തിലൂടെയും കടന്നുപോകും. എന്നാൽ ഇതെല്ലാം ഭൂമിയെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താനുള്ള സാധ്യത അൻപതിനായിരത്തിൽ ഒന്നു മാത്രമാണ്.