കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തി ഇസ്രയേല്‍. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്.കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് കണ്ടെത്തലിനെ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് വിശേഷിപ്പിച്ചത്.

ഐഐബിആര്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ബെന്നറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലാബ് സന്ദര്‍ശിച്ചതിന് ശേഷമാണ് ബെന്നറ്റിന്റെ പ്രസ്താവന.

ഇസ്രായേലിലെ കൊറോണ വൈറസ് ചികിത്സയും വാക്സിനും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചാണ്. കൊവിഡ് മുക്തരായവരില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നടക്കുന്നുണ്ട്.

ഐഐബിആറില്‍ വേര്‍തിരിച്ച ആന്റിബോഡി മോണോക്ലോണല്‍ (monoclonal neutralising antibody) ആണ്. രോഗമുക്തി നേടിയ ഒരു കോശത്തില്‍ നിന്നാണ് അത് വേര്‍തിരിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ ചികിത്സാ രംഗത്ത് ഇതിന് കൂടുതല്‍ മൂല്യമുണ്ട്.

പോളിക്ലോണല്‍ (polyclonal) ആയ ആന്റിബോഡികള്‍ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റിടങ്ങില്‍ നടക്കുന്നത്. വ്യത്യസ്ത വംശപരമ്പരയിലെ രണ്ടോ അതിലധികമോ കോശങ്ങളില്‍ നിന്നാണ് പോളിക്ലോണല്‍ ആയ ആന്റിബോഡികള്‍ വേര്‍തിരിക്കുന്നത്.

അതേസമയം, മരുന്നു കണ്ടെത്തി കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയ തോതില്‍ ഉത്പാദനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.