തിരുവനന്തപുരം ∙ േകരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽനിന്നു പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് യോഗങ്ങളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഞങ്ങൾ ആരേയും പുറത്താക്കിയിട്ടില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയെന്ന് മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. കേരള കോൺഗ്രസ് അവിഭാജ്യ ഘടകമാണ്. നാല് പതിറ്റാണ്ടിലേറെയായി ഒരുമിച്ചു പ്രവർത്തിക്കുന്നു. കെ.എം.മാണിയുടെ നിര്യാണത്തിനു ശേഷം പാർട്ടിയിൽ ഭിന്നത ഉണ്ടായി. യുഡിഎഫ് ഇരുവിഭാഗത്തേയും യോജിപ്പിക്കാൻ ശ്രമിച്ചു. ഒരു കാരണവശാലും യോജിക്കില്ലെന്ന് വന്നപ്പോൾ രണ്ട് പാർട്ടികളായി പരിഗണിക്കാൻ തീരുമാനിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എട്ടുമാസം ജോസ് കെ.മാണി വിഭാഗത്തിനും ആറുമാസം പി.ജെ.ജോസഫ് വിഭാഗത്തിനും നൽകാമെന്ന് തീരുമാനമായിരുന്നു. ജോസ് കെ.മാണി വിഭാഗം രാജിവയ്ക്കേണ്ട സമയമായപ്പോൾ രാജി വച്ചില്ല. കോവിഡ് ആയതുകൊണ്ട് മൂന്നുമാസം കൂടി നീണ്ടുപോയി. ഇതോടെ ഇനിയും കാത്തിരിക്കാൻ പറ്റില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞു.

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നാല് മാസമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. രാജിവയ്ക്കാൻ തയാറായില്ലെന്ന് മാത്രമല്ല, അങ്ങനെയൊരു ധാരണയേ ഇല്ല എന്നാണ് ജോസ് കെ.മാണി വിഭാഗം പറഞ്ഞത്. ഇതോടെ യുഡിഎഫ് യോഗങ്ങളിൽ നിന്നു ജോസ് കെ.മാണി വിഭാഗത്തെ മാറ്റിനിർത്താൻ തീരുമാനിക്കുകയായിരുന്നു. കോട്ടയം ജില്ലാപഞ്ചായത്ത് വിഷയത്തിൽ യുഡിഎഫ് തീരുമാനം അംഗീകരിച്ചാൽ അന്നുമുതൽ യോഗത്തിൽ പങ്കെടുപ്പിക്കും.