ആകാശത്ത് ആശങ്ക വിതച്ച് തീപ്പന്തുകള്‍. ഈ അപൂര്‍വ്വ പ്രതിഭാസമെന്താണ്? ഗ്രന്ഥങ്ങളിലാണ് ഇത്തരം പ്രതിഭാസങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്. രണ്ട് ബഹിരാകാശ വസ്തുക്കളാണ് ഓസ്‌ട്രേലിയയുടെ ആകാശത്ത് കഴിഞ്ഞയാഴ്ച ദൃശ്യമായത്. രണ്ട് ദിവസത്തിന്റെ ഇടവേളയിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്.

മെയ് 20 നാണ് ആദ്യ തീപ്പന്ത് ദൃശ്യമായത്. പുലര്‍ച്ചെ നാല് മണിയോടെ വടക്കന്‍ ഓസ്‌ട്രേലിയയില്‍ ദൃശ്യമായ ഒരു ഉല്‍ക്കയ്ക്ക് കത്തിജ്വലിയ്ക്കുന്ന വലിയൊരു പന്തിന്റെ രൂപമായിരുന്നു. വടക്കന്‍ ഓസ്‌ട്രേലിയയിലെ ടെനന്റ് ക്രീക്ക്, ആലിസ് സ്പ്രിങ് എന്നീ സ്ഥലങ്ങളിലാണ് ഈ ഉല്‍ക്ക ദൃശ്യമായത്. ഏതാണ്ട് 500 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ രണ്ട് സ്ഥലങ്ങളില്‍ ഉല്‍ക്ക ദൃശ്യമായത് ആ ഉല്‍ക്കയുടെ വലുപ്പം വ്യക്തമാക്കുന്ന തെളിവാണെന്നു ഗവേഷകര്‍ പറയുന്നു.

രണ്ട് ദിവസത്തിനു ശേഷം ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ടാമത്തെ ഉല്‍ക്ക ഓസ്‌ട്രേലിയയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഇത്തവണ തെക്കന്‍ ഓസ്‌ട്രേലിയയിലാണ് ഉല്‍ക്ക ദൃശ്യമായത്. തെക്കന്‍ ഓസ്‌ട്രേലിയയിലും വിക്ടോറിയയിലുമായി പ്രത്യക്ഷപ്പെട്ട ഉല്‍ക്ക ഏതാണ്ട് ഒരു മണിക്കൂറോളം ആകാശത്ത് ദൃശ്യമായിരുന്നു. ഭൂമിയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ദിവസേനയെന്നവണ്ണം നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ തക്കവിധം ഉല്‍ക്കകള്‍ വീണെരിഞ്ഞു പോകുന്നുണ്ടെന്നാണ് കരുതുന്നത്.

അതുകൊണ്ട് തന്നെ ഉല്‍ക്കവീഴ്ച അത്ര അപൂര്‍വ പ്രതിഭാസമല്ല. മറിച്ച് ഉല്‍ക്കകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന പാതയിലാണ് ഭൂമി സ്ഥിതി ചെയ്യുന്നതെന്നാണ് ഇത്തരം ഉല്‍ക്കാവീഴ്ചകള്‍ ഓര്‍മപ്പെടുത്തുന്നത്.

2013 ല്‍ ഉണ്ടായ ചെലിയാബിസിങ്ക് തീപ്പന്താണ് സമീപകാലത്ത് ഭൂമിയിലുണ്ടായ ഏറ്റവും വലിയ ഉല്‍ക്കാ വീഴ്ച. ഒരു പക്ഷേ 100 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഉല്‍ക്കാ വീഴ്ചകളില്‍ ഏറ്റവും വലുത്. 20 മീറ്റര്‍ ചുറ്റളവുണ്ടായിരുന്ന ആ ഉല്‍ക്കയ്ക്ക് ഏകദശം 10000 ടണ്‍ ആണ് ഭാരം കണക്കാക്കിയിരുന്നത്. അന്നുണ്ടായ ഉല്‍ക്കാപതനത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് മെക്‌സിക്കോയില്‍ പതിച്ച 200 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗര്‍ത്തം സൃഷ്ടിക്കുന്നതിനു കാരണമായ ഉല്‍ക്കയാണ് ഭൂമിയില്‍ ഇതുവരെ പതിച്ചവയില്‍ ഏറ്റവും വലുത്.