നിരവധി സാഹിത്യ രചനകള്‍ അടങ്ങിയ യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി. എസ്. ഹരീഷ് എഴുതിയ മീശ എന്ന നോവലില്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ചില വാചകങ്ങളും സഭ്യമല്ലാത്ത പദങ്ങളും ഉണ്ടെന്ന് ആരോപിച്ച് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് മൂന്നാം ലക്കത്തോടെ പ്രസിദ്ധീകരണം നിറുത്തി. ഇത് കേരളത്തിലെ സാഹിത്യ സാംസ്‌കാരിക രംഗത്ത് ഉണ്ടാക്കിയ ചലനങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇ ലക്കത്തെ എഡിറ്റോറിയലില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ഉയരുന്ന കടന്ന് കയറ്റങ്ങളെ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് ശക്തമായി അപലപിക്കുന്നു.

ഒ. വി. വിജയന്‍ രചിച്ച ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ചിട്ട് അമ്പതാണ്ട് തികയുന്നതിനോട് ബന്ധപ്പെടുത്തി കെ.പി. നിര്‍മല്‍ കുമാര്‍ എഴുതിയ കറുത്ത പുരാവൃത്തങ്ങള്‍ക്ക് അര നൂറ്റാണ്ട്: ഖസാക്കിന്റെ ഇതിഹാസം 1968 – 2018 എന്ന ലേഖനത്തോടെ തുടങ്ങുന്ന ഇ-ലക്കത്തില്‍ പതിവ് പോലെ നിരവധി രചനകള്‍ ഇ ലക്കത്തെ സമ്പന്നമാക്കുന്നു.

വായനക്കാരുടെ ഇഷ്ട പംക്തിയായി മാറിയ യുകെയിലെ മലയാളി എഴുത്തുകാരന്‍ ജോര്‍ജ് അറങ്ങാശ്ശേരിയുടെ സ്മരണകളിലേക്കൊരു മടക്കയാത്രയില്‍ പുതിയൊരുനുഭവം ഹൃദയ സ്പര്ശിയായി എഴുതിയിരിക്കുന്നു. അതുപോലെ തന്നെ മലയാളിയുടെ ജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രമാത്രം ഉണ്ടെന്നു ഉണ്ണി. ആര്‍ എഴുതിയ സോഷ്യല്‍ മീഡിയയും മലയാളിയും എന്ന ലേഖനത്തില്‍ ശക്തമായി പ്രതിപാദിച്ചിരിക്കുന്നു. യുകെയിലെ സാഹിത്യ രംഗത്ത് അറിയപ്പെടുന്ന സാഹിത്യകാരി ബീന റോയ് എഴുതിയ കവിത വിശപ്പ് നടക്കാനിറങ്ങുന്നു, പ്രഭാ ബാലന്‍ എഴുതിയ കൊഴിഞ്ഞ കിനാക്കള്‍ എന്ന കവിതയും ഉന്നത നിലവാരം പുലര്‍ത്തുന്ന രചനകളാണ്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തെഴുതിയ മാത്യു ഡൊമിനിക്കിന്റെ മഹാബലിയുടെ ആപ്പ്, റാംജി എഴുതിയ രമേശന്റെ വള്ളികളസം എന്നീ കഥകളും ശ്രീകല മേനോന്‍ എഴുതിയ മാളൂട്ടി, അലി അക്ബര്‍ രൂത എഴുതിയ സത്യായിട്ടും ഞാന്‍ കട്ടിട്ടില്ല എന്നീ കഥകളും വായനക്കാര്‍ക്ക് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യും.

ജ്വാല ഇ മാഗസിന്റെ ഓഗസ്റ്റ് ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.

https://issuu.com/jwalaemagazine/docs/august_2018