കൊച്ചി: മുന്‍ മന്ത്രി കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ഉറപ്പിച്ച് വിജിലന്‍സ്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് അറിയിച്ച വിജിലന്‍സ്, ബാബു നല്‍കിയ പുതിയ വിശദീകരണം തൃപ്തികരമല്ലെന്നും വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ പി എസ് ബാബുറാം, മോഹന്‍ദാസ് എന്നിവരാണ് മുന്‍ മന്ത്രി കെ ബാബുവിന് വേണ്ടി ബിനാമി ഇടപാടുകള്‍ നടത്തിയതെന്നാണ് നിഗമനം.

വിജിലന്‍സ് ഡയറക്ടര്‍ക്ക് കേസില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എസ്.ബാബുറാമിന്റെ ഹര്‍ജി പരിഗണിക്കുമ്പോളാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണു ബാബുറാം ഹൈക്കോടതിയെ സമീപിച്ചത്.

ബാബുറാമിനെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കേസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. ഇതിനിടെ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുണ്ടെന്ന് കാണിച്ച് കെ ബാബു ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയതിനെത്തുടര്‍ന്ന് വീണ്ടും മൊഴിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം ബാബുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി യു സജീവന്റെ നേതൃത്വത്തില്‍ കെ ബാബുവിന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.