ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് വ്യാജ പോസ്റ്റുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നെന്ന് പറഞ്ഞുള്ള വ്യാജ ഫോട്ടോയായിരുന്നു കങ്കണ പങ്കുവെച്ചത്.

വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ വരുന്ന സമരനായികയാണ് ഇവര്‍ എന്നുപറഞ്ഞാണ് കങ്കണയുടെ അധിക്ഷേപം. എന്നാല്‍ പോസ്റ്റിനെതിരെ പ്രതിഷേധം ഉയരുകയും വ്യാജ പോസ്റ്റാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെ കങ്കണ പോസ്റ്റ് മുക്കി.

‘ ഹ ഹ ഹ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഇടംപിടിച്ച അതേ ദീദി. അവര്‍ ഇപ്പോള്‍ നൂറ് രൂപയ്ക്ക് വരെ ലഭ്യമാണ്’ എന്നായിരുന്നു കങ്കണ പറഞ്ഞത്. ‘ദാദി ഷഹീന്‍ബാഗില്‍ ദാദി കര്‍ഷക സ്ത്രീയായും. ദിവസവേതനത്തില്‍ ദാദിയെ ലഭ്യമാണ്. ഭക്ഷണം, വസ്ത്രം, അവാര്‍ഡ്, പോക്കറ്റ് മണി ഇത്രയും കൊടുത്താല്‍ മതി. കോണ്‍ടാക്ട് ചെയ്യേണ്ടത് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫീസ്, 24 അക്ബര്‍ റോഡ് ന്യൂദല്‍ഹി’ യെന്ന് പറഞ്ഞായിരുന്നു ബില്‍ക്കീസിന്റെ ചിത്രം കങ്കണ പങ്കുവെച്ചത്.

ഷഹീന്‍ബാഗ് സമരത്തിലിരിക്കുന്ന ബില്‍ക്കീസിന്റെ ചിത്രവും റോഡിലൂടെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന തരത്തിലുള്ള വ്യാജ ചിത്രവും ഉള്‍പ്പെടെയായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ നടപടിക്കെതിരെ യൂട്യൂബര്‍ ധ്രുവ് റാഠിയടക്കം രംഗത്തെത്തിയിരുന്നു.

സര്‍ക്കാരിന്റെ പാവകള്‍ പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്. സി.എ.എ വിരുദ്ധരേയും കര്‍ഷക പ്രതിഷേധക്കാരേയും ലക്ഷ്യമിട്ടാണ് കങ്കണ ഈ വ്യാജ വാര്‍ത്ത തയ്യാറാക്കിയത്. തികച്ചും തെറ്റാണ് ഇത്. പിടിക്കപ്പെട്ട ശേഷം അവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്നും ധ്രുവ് റാഠി പറഞ്ഞു.