രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാകുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാറും മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരേ രംഗത്ത് വന്നു.

‘ഞങ്ങള്‍ എഴുതിയെഴുതി ക്രിമിനലുകളായി. അവരോ കലാപങ്ങള്‍ നടത്തി സര്‍ക്കാറുണ്ടാക്കിയെന്ന് ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ‘അര്‍ബന്‍ നക്‌സലുകള്‍’ എന്ന മുദ്രകുത്തി അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കനയ്യ കുമാര്‍ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ നക്‌സലുകളാക്കുന്നു. കലാപമുണ്ടാക്കുന്നവരെ ദേശ സ്‌നേഹികളും. കനയ്യ കുമാര്‍ ചോദിച്ചു.

ദലിതരും സവര്‍ണ്ണരും തമ്മില്‍ നടന്ന ഭിമ കൊറേഗാവ് സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ വീട്ടുതടങ്കലിലാക്കിയാല്‍ മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

തെലുഗു കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമായ വെര്‍നന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരെറ
അഭിഭാഷക സുധ ഭരദ്വാജ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗൗതം നവ്ലഖ എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയതിരുന്നത്.

ജനുവരി ഒന്നിന് നടന്ന ദലിത്-സവര്‍ണ സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ദലിത് കൂട്ടായ്മ എല്‍ഗാര്‍ പരിഷത്ത് നടത്തിയ പ്രഭാഷണമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അഞ്ച് പേരെയും അവരവരുടെ സ്വന്തം വീടുകളില്‍ വീട്ടുതടങ്കലിലാക്കിയാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, പൂനെ പൊലീസ് എന്നിവര്‍ക്ക് കോടതി നോട്ടീസയച്ചു.

എതിരഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാള്‍ ആണെന്നും എതിരഭിപ്രായങ്ങളെ അനുവദിച്ചില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍പോലെ പൊട്ടിത്തെറിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകരെയും ദളിത് ആക്ടിവിസ്റ്റുകളെയും ഇടത് ബുദ്ധി ജീവികളെയും അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ഞാനും അര്‍ബന്‍ നക്സലൈറ്റ് നെക്സലൈറ്റ് എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ കാംപെയ്ന്‍ ആരംഭിച്ചിരുന്നു.

നടപടി ക്രമങ്ങള്‍ പാലിച്ചല്ല പൊലീസ് ഈ അഞ്ചു പേരെയും അറസ്റ്റ് ചെയ്തതെന്നും മനഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന സംശയത്തിലും മഹാരാഷ്ട്ര സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടും. അടുത്ത മാസം ആറിന് കേസ് വീണ്ടും പരിഗണിക്കും.