മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ അമ്മയെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രതികള്‍ അടിച്ചുകൊന്നു. പത്ത് വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ ജയിലിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി അമ്മയെ ഉപദ്രവിക്കുകയായിരുന്നു. മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടുകൂടിയാണ് കഴിഞ്ഞ ഒമ്പതിന് നടന്ന സംഭവത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്.

2018ല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്കെതിരെ അമ്മ പരാതി നല്‍കിയിരുന്നു. പ്രതികള്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസില്‍നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വീട്ടുകാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ ബന്ധുവിനും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെണ്‍കുട്ടിയുടെ അമ്മ മരണപ്പെടുകയായിരുന്നു. ബന്ധു ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് അഞ്ച് പ്രതികളെ കാണ്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായെന്നും അതിനാലാണ് പ്രതികള്‍ക്ക് ഇത്രവേഗം ജാമ്യം ലഭിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.