പുനലൂര്‍ ഉറുകുന്നില്‍ കാല്‍നട യാത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അമിത വേഗതയിലെത്തിയ പിക് അപ്പ് ഇടിച്ചു കയറി, രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഉറുകുന്ന് ഓലിക്കല്‍ സന്തോഷിന്റെ മകള്‍ ശ്രുതി (13), ടിസന്‍ ഭവനില്‍ കുഞ്ഞുമോന്റെ മകള്‍ കെസിയ (17) എന്നിവരാണ് മരിച്ചത്.

ശ്രുതിയുടെ സഹോദരി ശാലിനിയെ (17) ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ദേശീയ പാതയില്‍ ഉറുകുന്ന് മുസ്ല്യാര്‍ പാടത്തിന്റെ സമീപത്ത് വെച്ചായിരുന്നു അപകടം.

അയല്‍വാസികളായ മൂവരും കടയില്‍ പോയി മടങ്ങുമ്പോള്‍ എതിരെ അമിതവേഗത്തില്‍ എത്തിയ പിക് അപ്പ് മൂവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട പിക്അപ്പ് പാടത്തേക്ക് മറിയുകയും ചെയ്തു. ഇരുവരുടേയും മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.