മലയാളം യുകെ ന്യൂസ് ബ്യുറോ

ലീഡ്‌സ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും മലയാളനാടിൻറെ രുചി തേടി ലീഡ്‌സിലെ തറവാട് ഹോട്ടലിലെത്തി. ഹോട്ടലിലെ പ്രശസ്തമായ കാരണവര്‍ മസാലദോശയാണ് കോലി ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ അപ്പവും മുട്ടക്കറിയും , ശേഷം താലി മീല്‍സ്

കോലിയും ഇന്ത്യന്‍ ടീമും നേരത്തേയും ഈ ഹോട്ടലില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് . 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിന് ദക്ഷിണേന്ത്യന്‍ പ്രഭാത ഭക്ഷണം വേണമെന്ന് ആഗ്രഹം. ടീം താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാര്‍ തറവാട് ഹോട്ടലിലെത്തി ഇഡ്ഡലിയും സാമ്പാറും വാങ്ങി മടങ്ങി. അന്ന് രുചിയറിഞ്ഞ കോലി പിറ്റേന്നു തന്നെ ഭക്ഷണം കഴിക്കാനെത്തി . എല്ലാ തരത്തിലും കേരളീയ തനിമയുള്ള തറവാട് ഹോട്ടലില്‍ കുത്തരി ചോറ് മുതല്‍ പൊറോട്ട വരെയുണ്ട്. കാരണവര്‍ എന്നു പേരുള്ള മസാല ദോശയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ .

ഇന്ത്യൻ നായകനും ഭാര്യയ്ക്കും കേരളം വിഭവങ്ങൾ പരിചയപെടുത്തിയതിൽ തറവാടിന് അഭിമാനമുണ്ടെന്ന് തറവാട് റെസ്റ്റോറെന്റിന്റെ പാർട്ണർ സിബി ജോസ് മലയാളം യുകെയോട് പറഞ്ഞു.

പാലാക്കാരൻ സിബി ജോസിനോടൊപ്പം കോട്ടയംകാരനായ അജിത് നായർ (ഷെഫ്) , പാലാക്കാരനായ രാജേഷ് നായർ (ഷെഫ്) , ഉഡുപ്പി സ്വദേശിയായ പ്രകാശ് മെൻഡോങ്ക , തൃശ്ശൂരുകാരനായ മനോഹരൻ ഗോപാൽ എന്നിവർ ചേർന്നാണ് തറവാട് റെസ്റ്റോറെന്റിനെ മുന്നോട്ടു നയിക്കുന്നത് .