മകനൊപ്പം കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തിൽ സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (3) എന്നിവരാണ് ഇന്നലെ മരിച്ചത്.

സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലില്‍ ചാടിയത്. മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മർദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വർഷം മുൻപായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു. കുണ്ടറയ്ക്കു സമീപം അഷ്ടമുടിക്കായലിലാണ് പെരിനാട് സ്വദേശി രാഖി കുഞ്ഞിനെയും കൊണ്ട് ചാടിയത്.

വിവാഹശേഷം ഇരുവരും ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം. ഞായറാഴ്ച വൈകിട്ടു നാലോടെ രാഖി മകനെയും കൂട്ടി പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. അഞ്ചോടെ ഇരുവരും കായൽവാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികളും കണ്ടു. ഇന്നലെ രാവിലെ കായൽവാരത്തു ചെരിപ്പുകൾ കണ്ടതോടെ പരിസരവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

കായലില്‍ നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാവിലെ പത്തോടെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ആദിയുടെ മൃതദേഹം സ്‌കൂബ ടീം കണ്ടെടുത്തു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച കോവിഡ് ടെസ്റ്റിനുശേഷം മൃതദേഹപരിശോധന നടത്തും.