അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

13 ജീവനക്കാർക്ക് കോവിഡ് സ്ഥിതീകരിച്ചതിനെത്തുടർന്ന് ഐകിയയുടെ റെഡിംഗിലെ ഷോറൂം അടച്ചു. 73 ജീവനക്കാരെ രോഗ വ്യാപനം തടയുന്നതിൻെറ ഭാഗമായി അവരുടെ വീടുകളിലേക്ക് അയച്ചിരിക്കുകയാണ് . ഇവരെക്കൂടാതെ അറുപതോളം ജീവനക്കാരുടെ വീടുകളിൽ ഒറ്റപ്പെടലിനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ജീവനക്കാരുടെയും കസ്റ്റമേഴ്സിന്റെയും സുരക്ഷിതത്വത്തിൽ വലിയ പ്രാധാന്യമാണ് കമ്പനിക്കുള്ളതെന്ന് ഐകിയയുടെ റെഡിംഗിലെ മാർക്കറ്റിംഗ് മാനേജർ കിം ചിൻ സുങ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുക തുടർച്ചയായ അണുനശീകരണം തുടങ്ങിയ എല്ലാ പ്രവർത്തികളും കമ്പനിയിൽ അനുവർത്തിക്കപ്പെട്ടിരി ന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. സമാന സാഹചര്യങ്ങളിൽ മൂന്നാഴ്ച മുമ്പ് 30 ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് യോർക്ക്ഷെയറിലെ ഹരിബോ ഫാക്ടറിയിലെ 350 ജീവനക്കാരോട് വീടുകളിൽ പോയി ഐസൊലേഷനിൽ കഴിയാനുള്ള നിർദ്ദേശം നൽകിയിരുന്നു.

തണുത്തതും ഈർപ്പമുള്ളതുമായ കെട്ടിടങ്ങളുടെ ഉള്ളിൽ വൈറസിന് അനുകൂല സാഹചര്യമുള്ളതിനാൽ വളരെ മുൻകരുതൽ സ്വീകരിക്കണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതുപോലെതന്നെ യന്ത്രങ്ങളുടെയും മറ്റും ശബ്ദങ്ങൾ കാരണം പരസ്പരം ആശയവിനിമയം നടത്തേണ്ട സാഹചര്യത്തിൽ ഉച്ച ഉയർത്തി സംസാരിക്കുന്നത് വൈറസ് വ്യാപനത്തെ ത്വരിതപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. യുകെയിൽ ഉടനീളം ഫുഡ് പ്രോസസിങ് ഫാക്ടറികളിൽ ഉൾപ്പെടെ ജോലിസ്ഥലങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചത് ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ 19,609 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 529 പേർ മരണമടയുകയും ചെയ്തു.

ഇതിനിടെ ഫൈസർ വാക്സിൻ 95 ശതമാനം ആളുകളിലും വിജയകരമായി എന്ന പുതിയ കണക്കുകൾ കമ്പനി പുറത്തുവിട്ടു. നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിജയശതമാനം 90 ആയിരുന്നു .40 ദശലക്ഷം ഡോസ് ഫൈസർ വാക്സിനാണ് ബ്രിട്ടൻ ഓർഡർ കൊടുത്തിരിക്കുന്നത്.