ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ക്രിസ്മസിന് മുമ്പ് വൻതോതിൽ വാക്സിൻ സൃഷ്ടിക്കുമെന്നതിനാൽ എൻ‌എച്ച്എസ് ഉദ്യോഗസ്ഥർക്ക് ആഴ്ചകൾക്കുള്ളിൽ കൊറോണ വൈറസ് വാക്സിൻ ലഭിക്കാൻ സാധ്യത. ഡിസംബർ തുടക്കത്തിൽ” ഒരു ദേശീയ വാക്സിനേഷൻ പ്രോഗ്രാം” എങ്ങനെ ആരംഭിക്കാമെന്ന് വിശദീകരിച്ചുകൊണ്ട് എൻ‌എച്ച്‌എസ് ട്രസ്റ്റ് മേധാവി തന്റെ സ്റ്റാഫിന് ഒരു ഇമെയിൽ അയച്ചതായി പറയപ്പെടുന്നു. മുൻനിര എൻ എച്ച് എസ് ജീനക്കാർക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിൻ ലഭിച്ചേക്കും. ഓസ്ട്രോസെനേകയ്‌ക്കൊപ്പം ചേർന്നു ഓക്‌സ്‌ഫോർഡ് സർവകലാശാല വാക്‌സിൻ വികസിപ്പിക്കുകയാണ്. ഒരു വാക്സിൻ ലഭ്യമാവുകയാണെങ്കിൽ, എൻ‌എച്ച്എസ് മുൻനിര തൊഴിലാളികൾക്കാവും ആദ്യം ലഭിക്കുക. തുടർന്ന് 80 വയസ്സിനു മുകളിൽ ഉള്ളവർക്ക്. വാർവിക്ഷെയർ ജോർജ് എലിയട്ട് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ ചീഫ് എക്സിക്യൂട്ടീവ് ഗ്ലെൻ ബർളി, കൊറോണ വാക്സിൻ ഈ വർഷം ലഭ്യമാകുമെന്ന് സ്റ്റാഫിനെ അറിയിച്ചു.

ക്രിസ്മസ്സിന് മുമ്പായി എൻ‌എച്ച്എസ് ജീവനക്കാർക്ക് മുൻ‌ഗണന നൽകാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. “ഞങ്ങളുടെ ട്രസ്റ്റ്, ദേശീയതലത്തിൽ എൻ‌എച്ച്എസ് സംഘടനകൾക്കൊപ്പം, കോവിഡ് -19 സ്റ്റാഫ് വാക്സിൻ പ്രോഗ്രാം ഡിസംബർ ആദ്യം ആരംഭിക്കാൻ ആവശ്യപ്പെട്ടു.” തന്റെ മെമ്മോയിൽ അദ്ദേഹം കുറിച്ചു. വാക്‌സിൻ 28 ദിവസങ്ങൾക്കുള്ളിൽ രണ്ട് ഡോസുകളായി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ ഇതിനകം 100 മില്യൺ ഡോസുകൾ വാങ്ങിയിട്ടുണ്ട്. വാക്സിൻ വിതരണം ചെയ്യുന്നതിന് കൃത്യമായ തീയതി ഇല്ലെങ്കിലും ഡിസംബർ ആദ്യ വാരം അത് ആരംഭിച്ചേക്കുമെന്ന് ജോർജ്ജ് എലിയറ്റ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ മാനേജിംഗ് ഡയറക്ടർ ഡേവിഡ് എൽട്രിംഗ്ഹാം പറഞ്ഞു.

വാക്സിൻ പ്രോഗ്രാം ഡിസംബറിൽ ആരംഭിക്കുകയാണെങ്കിൽ, മാർച്ച് മുതൽ നടപ്പാക്കിയ കടുത്ത സാമൂഹിക നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബോറിസ് ജോൺസണ് കഴിഞ്ഞേക്കും. ബ്രെക്സിറ്റിനു ശേഷമുള്ള പരിവർത്തന കാലയളവ് അവസാനിക്കുന്നതിനുമുമ്പ് (ഡിസംബർ 31ന് മുമ്പ്) സുരക്ഷിതമായ വാക്സിൻ തയ്യാറായാൽ യൂറോപ്യൻ യൂണിയന്റെ അംഗീകാര പ്രക്രിയയെ മറികടക്കാൻ ബ്രിട്ടനെ അനുവദിക്കുന്ന പുതിയ നിയമങ്ങൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് നവംബർ അവസാനത്തോടെ ലോകം അറിയുമെന്ന് യുഎസിലെ മുൻനിര പകർച്ചവ്യാധി വിദഗ്ധൻ ഡോ. ആന്റണി ഫൗസി പറഞ്ഞു.