തമിഴ്നാട്ടിലെ അവിനാശിയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ച 19 പേരും മലയാളികളാണ്. 15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. സംഭവത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരതരമാണെന്നാണ് വിവരം. 48 പേരുമായി ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് തിരിച്ച ബസ്സാണ് അപകടത്തിൽ പെട്ടത്.

കൊച്ചിയില്‍ നിന്ന് സേലത്തേക്കു പോയ എറണാകുളം റജിസ്ട്രേഷന്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്. ടൈലുകളുമായി ഇന്നലെ രാത്രിയാണ് ലോറി സേലത്തേക്ക് തിരിച്ചത്. മരിച്ചവരിൽ ഭുരിഭാഗവും ബസിന്റെ വലതുവശത്ത് ഇരുന്നവരാണ്. ഇടതുഭാഗത്ത് ഇരുന്നവര്‍ക്ക് നേരിയ പരുക്കളോടെ രക്ഷപ്പെട്ടു. ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ലോറി ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അപകടത്തിൽ മരിച്ചവർ-

എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തിൽ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോസിലി, തൃശൂർ പുറനയുവളപ്പിൽ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂർ സ്വദേശി കിടങ്ങേൻ ഷാജു- ഷൈനി ദമ്പതികളുടെ മകൻ ജിസ്മോൻ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസിൽ ശിവകുമാർ (35), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേൽ (39), ഗോപിക ടി.ജി (25) എറണാകുളം, എംസി മാത്യു (30) എറണാകുളം, ജോഫി പോൾ സി. (30) തൃശൂർ, മാനസി മണികണ്ഠൻ (25) എറണാകുളം, അനു കെ.വി (25) തൃശൂർ, ശിവശങ്കർ പി. (30) എറണാകുളം), ബിനു ബൈജു (17) എറണാകുളം, കിരൺ കുമാർ എം.എസ് (33), കെ.ഡി. യേശുദാസ് (40) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ പെരുമ്പാവൂർ വലവനത്ത് വീട്ടിൽ വി.ഡി. ഗിരീഷ് (43), കണ്ടക്ടർ എറണാകുളം ആരക്കുന്നം വല്ലത്തിൽ വി.ആർ. ബൈജു (42) എന്നിവരും മരിച്ചു. . ബസിൽ ഉണ്ടായിരുന്ന 48 പേരിൽ 42 പേരും മലയാളികളാണ്. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

കോയമ്പത്തൂര്‍ അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാർ
അതിനിടെ, കോയമ്പത്തൂരിലെ അപകടത്തിൽ പ്രധാനന്ത്രി നരേന്ദ്രമോദി അപലപിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. ‌പരിക്ക് പറ്റിയവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിൽസാ ചിലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പ്രതികരിച്ചു. ഇവരെ നാട്ടിലെത്തിച്ച് ചികിൽസിക്കാനാണ് ശ്രമിക്കുന്നത്. പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയയ്ക്കുന്നത്. പുലർച്ചെ മൂന്നേകാലോടെയായിരുന്നു അപകടം ഉണ്ടായത്.

അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ അഞ്ച് പേരുടെ പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ബാക്കിഇന്ന് വൈകിട്ടോടെ തന്നെ പോസ്റ്റ്‍മോർട്ടം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി നാല് മണിക്ക് ശേഷവും നടപടികൾ തുടരും. മന്ത്രി വി എസ് സുനിൽകുമാറാണ് പോസ്റ്റ്‍മോർട്ടം നടപടികൾ ഏകോപിപ്പിക്കുന്നത്. അതേസമയം, കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.‌