കെടി ജലീലിനോട് ഫിറോസിക്ക വരില്ലേയെന്ന് പെണ്‍കുട്ടിയുടെ ചോദ്യം, മിഠായികളുമായി കുഞ്ഞു ആരാധികയെ കാണാന്‍ ഓടിയെത്തി ഫിറോസ് കുന്നുംപറമ്പില്‍. എല്‍ഡിഎഫും യുഡിഎഫും ശക്തിയോടെ മുഖാമുഖം പോരാടുന്ന തവനൂര്‍ മണ്ഡലത്തില്‍ അരങ്ങേറിയ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയിലെ ചര്‍ച്ചാവിഷയം.

കാര്യം മറ്റൊന്നുമല്ല, ഇരു കൂട്ടരും പ്രചാരണം ശക്തമാക്കി മുന്നോട്ടുപോകവെ കഴിഞ്ഞ ദിവസം കെടി ജലീല്‍ കയ്യിലെടുത്ത പെണ്‍കുട്ടി ഫിറോസിക്ക വരില്ലേയെന്ന് ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഫിറോസിക്ക വരില്ലേയെന്ന് സമ എന്ന പെണ്‍കുട്ടി ചോദിക്കുമ്പോള്‍ കെടി ജലീലും കൂടെയുണ്ടായിരുന്നവരും പൊട്ടിച്ചിരിച്ചു. ഇതാണ് നമ്മുടെ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞെങ്കിലും സമ ചോദ്യം ആവര്‍ത്തിച്ചു. ഇതോടെയാണ് സമയെ കാണാന്‍ ഫിറോസ് കുന്നുംപറമ്പില്‍ നേരിട്ടെത്തിയത്. മിഠായി തരുമോ എന്നു ചോദിച്ചാണ് സമ ഫിറോസ് കുന്നുംപറമ്പിലിനെ വരവേറ്റത്. ഇതോടെ കൊണ്ടുവന്ന മിഠായികള്‍ ഫിറോസ് സമയ്ക്ക് സമ്മാനിച്ചു.

മൂന്നാം തവണയും മത്സരത്തിനിറങ്ങിയ കെടി ജലീലിന് വെല്ലുവിളി ഉയര്‍ത്തിയാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ തവനൂര്‍ മണ്ഡലത്തിലെ പോരാട്ടം ഏറെ ശ്രദ്ധ നേടുകയാണ്.