ന്യൂഡല്‍ഹി : ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയ്ക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗരേഖ കൊണ്ടു വരമെന്ന് സുപ്രീംകോടതി നിര്‍ദേശം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം വേണമെന്നും കോടതി നിര്‍ദേശിച്ചു.

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം ഗുരുതരമായ വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും ഇതില്‍ സുപ്രീംകോടതിക്കോ ഹൈക്കോടതിക്കോ എന്തെങ്കിലും ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തം ഉറപ്പിക്കാനും ഭീകരതയും വ്യാജപ്രചാരണവും തടയാനും ഇത് ഉപകരിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.