ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: ആദ്യകാല കുടിയേറ്റ സമയങ്ങളിൽ ജോലി കണ്ടുപിടിച്ചു ജീവിച്ചുപോന്ന മലയാളികൾ പലരും ഇന്നിപ്പോൾ ബിസിനസ് വളരെ ഭംഗിയായി കൊണ്ടുപോകുന്നു. കുടുംബ സാഹചര്യങ്ങൾ മാറുമ്പോൾ, കുഞ്ഞു കുട്ടികൾ ആകുമ്പോൾ രണ്ടു പേർക്കും ജോലിക്ക് പോകാൻ സാധിക്കാത്ത സാഹചര്യങ്ങൾ, പിന്നീട് ഇവിടുത്തെ സാഹചര്യങ്ങളും നിയമങ്ങളും മനസ്സിലാക്കി ബിസിനസിൽ ഇറങ്ങിയവരാണ് യുകെയിലെ മിക്ക മലയാളി കച്ചവടക്കാരും. രണ്ടാമതൊരു കട ഏറ്റെടുത്ത മലയാളിയുടെ അനുഭവം ആണ് മലയാളം യുകെ പറയുന്നത്.

അയല്‍വാസികളില്‍ നിന്നുള്ള പരാതികള്‍ കൗൺസിലിൽ എത്തിയതിയോടെ സ്റ്റോറില്‍ നിന്നും വിൽക്കുന്ന മദ്യത്തിന്റെ വിൽപന സമയങ്ങളിൽ വെട്ടിക്കുറവ് വരുത്തുയിരിക്കുകയാണ്. മോര്‍ണിംഗ് ടണ്‍ റോഡിലെ സ്‌നിഡ് ഗ്രീന്‍ ഷോപ്പ്, മുന്‍ ഉടമസ്ഥരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും പിന്നീട് സമീപവാസികൾക്ക് ഒരു സ്ഥിരം തലവേദനയായി മാറുകയായിരുന്നു.

കടയിൽ എത്തി വാങ്ങുന്ന മദ്യം വഴിയിൽ വച്ചുതന്നെ അകത്താക്കുകയും ചെയ്യുന്നതോടെ ചെറുപ്പക്കാരുടെ കൂത്താട്ടം ആരംഭിക്കുകയായി. ഒഴിഞ്ഞ മദ്യക്കുപ്പി സമീപ വീടുകളിലേക്ക് വലിച്ചെറിയുകയും ഒച്ചപ്പാട് ഉണ്ടാക്കുകയും, അസഭ്യം പറയുകയും, കൂടുകളും ഒപ്പം ഭക്ഷണ അവശിഷ്ടങ്ങൾ റോഡിൽ വലിച്ചെറിയുകയും ചെയ്‌തതോടെ കുടുംബമായി താമസിക്കുന്ന കുടുംബങ്ങളുടെയും വൃദ്ധരുടെയും തലവേദനയായി മാറുകയായിരുന്നു. അങ്ങനെയാണ് അയൽവാസികൾ പരാതി കൗൺസിലിന് നൽകുന്നത്.

ഇതിനിടയിൽ ആണ് മലയാളിയായ ബിജു തമ്പി കട ഏറ്റെടുക്കുന്നത്. ഇതിന് മുൻപായി തന്നെ നിരവധി തവണ പോലീസ് ഇടപെടേണ്ടിവന്നിരുന്നു ഇവിടുത്തെ കുടിയൻമ്മാരായ ടീനേജുകാരെ നിലയ്ക്ക് നിർത്തുവാൻ. എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 11 വരെ സ്റ്റോറില്‍ മദ്യം വില്‍ക്കാനുള്ള അനുവാദത്തിനായി ശ്രമിച്ചെങ്കിലും സ്റ്റോക്ക്ഓണ്‍ട്രെന്റ് സിറ്റി കൗണ്‍സില്‍ പരാതികളുടെ അടിസ്ഥാനത്തിൽ ഇത് തടഞ്ഞു. ഉച്ചയ്ക്ക് 12 നും രാത്രി 9 നും ഇടയില്‍ മദ്യവില്‍പ്പന നടത്താനുള്ള അനുവാദം മാത്രമാണ് നൽകിയത്. കൂടാതെ സമീപ പ്രദേശങ്ങളിൽ വലിച്ചെറിയുന്ന ചപ്പ് ചവറുകൾ വൃത്തിയാക്കേണ്ട ചുമതലയും ഇവരുടെ തലയിൽ ആയി.

സാമൂഹിക വിരുദ്ധ പെരുമാറ്റവും കൗമാരക്കാര്‍ മദ്യം വാങ്ങുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരനായ ലിന്‍ ഹത്തോണ്‍ പറഞ്ഞതായി പ്രാദേശിക ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്‌തു.

വാര്‍ഡ് കൗണ്‍സിലര്‍ ജോവാന്‍ പവല്‍ബെക്കറ്റ് സമീപവാസികളുടെ ആശങ്കകള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ‘മദ്യവില്‍പ്പന പ്രദേശവാസികള്‍ക്ക് ഉണ്ടാക്കുന്ന ദോഷകരമായ ഫലത്തെക്കുറിച്ച് എനിക്കറിയാം. ഇതുപോലുള്ള ഒരു സ്ഥലത്തെ സമാധാനാന്തരീക്ഷം നഷ്ടപെടുന്നതിന് ഇത് കാരണമാകും.’ ജോവാന്‍ അറിയിച്ചു. മദ്യത്തിന്റെ വിൽപ്പന സമയം കൂട്ടുന്നത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കാൻ കാരണമാകും എന്നാണ് സമീപ വാസികളുടെ നിലപാട്.

ഉടമയായ ബിജു തമ്പി ഇതിനകം ബ്ലൈത്ത് ബ്രിഡ് ജില്‍ ഒരു ഷോപ്പ് നടത്തുന്നുണ്ട്. ഏകദേശം മൂന്ന് വര്‍ഷമായി ബ്ലൈത്ത് ബ്രിഡ് ജില്‍ ഒരു ഷോപ്പ് നടത്തിവരുന്ന അദ്ദേഹം, മാനേജുമെന്റുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇതിനകം നല്ല പരിചയം കട നടത്തിപ്പുമായി ഉണ്ടെന്നും പ്രതികരിച്ചു.

പ്രായമുള്ള കൂട്ടുകാരെ ഉപയോഗിച്ച് മദ്യം കരസ്ഥമാക്കുന്ന ടീനേജുകാർ ഇവിടെ നിന്ന് തന്നെ മദ്യം വാങ്ങിക്കുകയും അത് അവിടെ വച്ച് കഴിച്ച് ആരോഗ്യം കളയുന്ന പ്രവണത കൂടി വരുകയാണ് . ഇത്തരത്തിൽ വിവേക രഹിതമായി പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ കൂത്താട്ടത്തിന് വില നൽകേണ്ടിവരുന്നത് മലയാളി ഏറ്റെടുത്ത് നടത്തുന്ന കട എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത് . ആഹാര സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഇത്തരം ക്ലീനിങ് പുതുമ ഉള്ളതല്ലെങ്കിലും ചെറിയ ഷോപ്പുകളായ ഓഫ് ലൈസൻസ് പോലെയുള്ള സ്ഥാപനങ്ങൾക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ചെയ്യേണ്ടതായി  വന്നിരുന്നില്ല . ഇങ്ങനെയുള്ള സാഹചര്യം വരുമ്പോൾ സ്‌ഥാപന ഉടമ കൂടുതൽ ജോലിക്കാരെ നിർത്തേണ്ടി വരികയും അത് കൂടുതൽ സാമ്പത്തിക ബാധ്യത ചെറിയ കടകൾക്ക് നൽകുകയും ചെയ്യും എന്നുള്ളതാണ് ഇതിന്റെ വിപരീതഫലം.