അതിക്രമിച്ച് ക്ലാസ്സിലെത്തി യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് ജില്ലയിലെ ഒലവക്കോടാണ് സംഭവം. ബ്യൂട്ടിഷ്യന് കോഴ്‌സ് പഠിക്കുന്ന മലമ്പുഴ സ്വദേശിയായ സരിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സരിതയുടെ ഭര്‍ത്താവ് ബാബുരാജാണ് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ബാബുരാജ് പിന്നീട് മലമ്പുഴ പൊലീസിന് മുന്നില്‍ കീഴടങ്ങി. സരിതയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട ബാബുരാജ് ഒലവക്കോട് സരിത പഠിക്കുന്ന ബ്യൂട്ടിഷ്യന്‍ സെന്ററിലെത്തുകയായിരുന്നു.

ശേഷം ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബാബുരാജ് ക്ലാസ്സില്‍ കയറുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു. ഇതോടെ ക്ലാസ്സിലുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു.

അതിനിടെ യുവതി ഓടിമാറിയിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ നാട്ടുകാര്‍ തടഞ്ഞുവെച്ച ബാബുരാജ്, ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മലമ്പുഴയിലെത്തി കീഴടങ്ങുകയായിരുന്നു.

ബാബുരാജിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ബാബുരാജും സരിതയും തമ്മില്‍ കുടുംബവഴക്കുണ്ടായിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് പഠിക്കുന്നതിലും ബാബുരാജിന് എതിര്‍പ്പുണ്ടായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.