കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി എത്തിയ ആള്‍ക്ക് സുപ്രീം കോടതി അഞ്ച് ലക്ഷം രൂപ പിഴയിട്ടു. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു സാങ്കേതികജ്ഞാനവും ഹര്‍ജിക്കാരനില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉമേദ് സിംഹ് പി ചാവ്ദ എന്നയാളാണ് കൊക്കകോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്തുകൊണ്ട് ഈ രണ്ട് ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്തു എന്ന് വ്യക്തമാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടു – കോടതി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇരു പാനീയങ്ങള്‍ക്കും നിരോധനം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയായിരുന്നു ഉമേദ് ചാവ്ദ.

കൊക്ക കോളയും തംസ് അപ്പും ആരോഗ്യത്തിന് ഹാനികരമാണെന്നതിന് തെളിവുകളൊന്നും നല്‍കാനില്ലാത്ത ഹര്‍ജിക്കാരന്‍ നിയമ നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്തതായി സുപ്രീം കോടതി കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളി, ഹര്‍ജിക്കാരന് പിഴയിട്ടത്. ഒരു മാസത്തിനകം സുപ്രീം കോടതി രജിസ്ട്രിയില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കാന്‍ ഹര്‍ജിക്കാരനോട് ഉത്തരവിട്ട സുപ്രീം കോടതി, ഇത് സുപ്രീം കോര്‍ട്ട് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോഡ്‌സ് അസോസിയേഷന് കൈമാറുമെന്നും അറിയിച്ചു.