ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക്ഡൗണും പ്രാദേശിക നിയന്ത്രണങ്ങളുമായി കോവിഡിനെ പ്രതിരോധിക്കാൻ യുകെ കിണഞ്ഞ് പരിശ്രമിക്കുകയാണ്. വീടുകളിൽ തന്നെ തുടരാനും സാധ്യമെങ്കിൽ വർക്ക് ഫ്രം ഹോം വഴിയായി ജോലിചെയ്യാനും പ്രധാനമന്ത്രി ബോറിസ് ജോൺസൺ   ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ പല സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലിചെയ്യാൻ തങ്ങളുടെ ജീവനക്കാരെ പ്രേരിപ്പിക്കുന്നതുമായ ആരോപണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. വളരെ ദുർഘടകമായ പരിസ്ഥിതിയിൽ ജോലി ചെയ്യേണ്ടതായി വന്ന് കോവിഡ് പിടിപ്പെട്ട അനുഭവം വളരെ ഏറെ പേർക്ക് യുകെയിൽ ഉണ്ടായിട്ടുണ്ട്.

ഓക്സ്ഫോർഡ് ഷെയറിൽ ഒരു സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്ററായി ജോലിചെയ്യുന്ന ജെയിനിന് ലോക്ക്ഡൗണിൻെറ സമയത്തുപോലും ഓഫീസിൽ ജോലി ചെയ്യേണ്ടതായി വന്ന ദുരനുഭവം ആണ് ഉള്ളത്. ഓഫീസ് വളരെ ചെറുതായതിനാൽ സാമൂഹിക അകലം പാലിക്കുക എന്നത് അസാധ്യമായിരുന്നു എന്നാണ് അവർ ഒരു പ്രമുഖ മാധ്യമത്തോട് വിവരിച്ചത്. ജെയിനിന് അസുഖം വന്ന് പോയതിനു ശേഷവും തൻറെ ബോസും സ്ഥാപനവും കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ ഒന്നും പാലിച്ചില്ല എന്ന ഗുരുതരമായ ആരോപണവും ജെയിൻ പങ്കുവെച്ചു. ഓഫീസിൽ താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരോട് ഒറ്റപ്പെടലിന് വിധേയമാകാനുള്ള ഒരു നിർദ്ദേശം നൽകപ്പെട്ടില്ലെന്ന് അവൾ പറഞ്ഞു. കമ്പ്യൂട്ടറും ഫോണും ഉപയോഗിച്ച് തൻെറ ജോലി വർക്ക് ഫ്രം ഹോമിൻെറ ഭാഗമായി വീട്ടിലിരുന്ന് ചെയ്യുകയായിരുന്നെങ്കിൽ ഒരു പക്ഷേ തനിക്കും തൻറെ സഹപ്രവർത്തകർക്കും കോവിഡിന് കീഴടങ്ങേണ്ടി വരില്ലായിരുന്നു എന്നതാണ് ജെയിനിൻറെ അഭിപ്രായം.