ഇന്നത്തെ കാലത്ത് ഒളിച്ചോട്ടം ഒരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെടുന്നവര്‍ക്കൊപ്പം ഇറങ്ങി പോകുന്ന പല സംഭവങ്ങളും പുറത്ത് എത്തുന്നുണ്ട്. സ്വന്തം മക്കളെയും പങ്കാളികളെയും നോക്കാതെ സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെടുന്നവര്‍ക്കൊപ്പം ഇറങ്ങി പോകുന്നവരുണ്ട്.ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ ഉണ്ടായത്. പതിനൊന്ന് വര്‍ഷം ഒരുമിച്ച് കഴിഞ്ഞ ഭര്‍ത്താവിനെയും പത്ത് വയസുള്ള മകനെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം 32കാരി ഒളിച്ചോടി.

പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നൊന്തുപെറ്റ മകന്റെ കരച്ചില്‍ പോലും വകവയ്ക്കാതെയാണ് യുവതി ഫേസ്ബുക്ക് കാമുകനോടൊപ്പം ഇറങ്ങി പോയത്. യുവതി കാമുകനൊപ്പം പോയപ്പോള്‍ മകനെയും ഒപ്പം കൂട്ടിയിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇരുവരെയും കാണാതാവുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോയില്‍ കയറിയാണ് യുവതിയും മകനും പോയതെനന്ന് വ്യക്തമായി. തുടര്‍ന്ന് ബന്ധു വീടുകളിലും യുവതിയുടെ സുഹൃത്തിന്റെ വീടുകളിലും അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു.

പരാതി സ്വീകരിച്ച പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. യുവതിയും മകനും കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ എത്തിയതായി പോലീസിന് സൂചന ലഭിച്ചു. ഇതോടെ പെരുവണ്ണാമൂഴി പോലീസുമായി ബന്ധപ്പെടുകയും യുവതിയെയും മകനെയും പെരുവണ്ണാമൂഴിയില്‍ നിന്നു തന്നെ കണ്ടെത്തുകയും ചെയ്തു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന കാര്‍പെന്റര്‍ ജോലിക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയെ പയ്യന്നൂരില്‍ എത്തിച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഫേസ്ബുക്ക് പ്രണയം പുറത്ത് എത്തുന്നത്. പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും സ്റ്റേഷനില്‍ എത്തി. എന്നാല്‍ യുവതി മകനെ യാതൊരു കൂസലുമില്ലാതെ ഭര്‍ത്താവിനൊപ്പം വിടുകയായിരുന്നു. കൂടാതെ ഏവരെയും ഉപേക്ഷിച്ച് മകന്റെ കണ്ണീര്‍ പോലും കണ്ടില്ലെന്ന് വെച്ച് യുവതി കാമുകനൊപ്പം പോവുകയും ചെയ്തു.