സ്വന്തം ലേഖകൻ

ഇംഗ്ലണ്ട് : ഇംഗ്ലണ്ടിലെ കടകളിലും സൂപ്പർമാർക്കറ്റുകളിലും ജൂലൈ 24 മുതൽ മാസ്ക് നിർബന്ധമാക്കി. പുതിയ നിയമങ്ങൾ പാലിക്കാത്തവർക്ക് 100 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് സർക്കാർ ഉടൻ അറിയിക്കും. ജൂൺ 15 മുതൽ പൊതുഗതാഗത്തിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കുന്നതിനെപ്പറ്റിയുള്ള പുതിയ മാർഗനിർദേശം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഇന്ന് പുറത്തിറക്കിയേക്കും. കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനും കടകളിലേക്ക് സുരക്ഷിതമായി പോകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മാസ്ക് ധരിക്കാത്തവർക്കെതിരെ പോലീസ് 100 പൗണ്ട് പിഴ ഇടക്കുമെങ്കിലും 14 ദിവസത്തിനുള്ളിൽ പണമടച്ചാൽ 50 പൗണ്ട് ആയി കുറയും. ഉപഭോക്താക്കളോട് മാസ്ക് ധരിക്കാൻ കടയുടമകൾക്ക് ആവശ്യപ്പെടാമെങ്കിലും നിയമം നടപ്പാകണമെന്നില്ല. സ് കോട് ലൻഡിൽ ജൂലൈ 10 മുതൽ കടകളിൽ മാസ്ക് ഉപയോഗിച്ചുവരുന്നു. വെയിൽസിലും വടക്കൻ അയർലണ്ടിലും നിലവിൽ ഈ നിയമങ്ങൾ ഇല്ലെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് മന്ത്രിമാർ അറിയിച്ചു.

ജീവനക്കാരെയും ഉപഭോക്താക്കളെയും പരിരക്ഷിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശം വ്യക്തവും വിശദവുമായിരിക്കണം എന്ന് യൂണിയനുകൾ പറഞ്ഞു. കർശനമായ ശുചിത്വ നിയന്ത്രണങ്ങൾക്കും സാമൂഹിക അകലം പാലിക്കുന്ന നടപടികൾക്കും പകരമായി അല്ല മാസ്ക് എന്ന് ഉസ്ദാവ് പറഞ്ഞു. “അടഞ്ഞ ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് വ്യക്തികളെയും ചുറ്റുമുള്ളവരെയും വൈറസിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു എന്നതിന് ധാരാളം തെളിവുകൾ ഉണ്ട്.” ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ഏപ്രിൽ അവസാനം മുതൽ ജർമ്മനിയിലെ കടകളിലും മെയ് 4 മുതൽ ഇറ്റലിയിലും മാസ്ക് നിർബന്ധമാണ്. മെയ് 21 ന് സ്പെയിനിലും ജൂലൈ 11 ന് ബെൽജിയത്തിലും സമാനമായ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. എന്നാൽ ഫ്രാൻസിൽ ഇത് നിർബന്ധമല്ല. ഉപഭോക്താക്കൾ അവ ധരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് വ്യാപാരികളാണ്.