സ്വന്തം ലേഖകൻ

ലണ്ടൻ : ഫർലോ സ്‌കീമിന്റെ പേരിൽ 495,000 പൗണ്ട് തട്ടിപ്പ് നടത്തിയ കേസിൽ 57 കാരൻ അറസ്റ്റിൽ. ജോബ് റീട്ടെൻഷൻ സ്‌കീമിലൂടെ പണം തട്ടി അറസ്റ്റിലാവുന്ന ആദ്യത്തെ സംഭവമാണ് ഇതെന്ന് എച്ച്എം റവന്യൂ ആൻഡ് കസ്റ്റംസ് (എച്ച്എംആർസി) അറിയിച്ചു. വെസ്റ്റ് മിഡ്‌ലാന്റിലെ സോലിഹൾ സ്വദേശിയാണ് അറസ്റ്റിലായത്. പദ്ധതി ദുരുപയോഗം ചെയ്യുന്ന റിപ്പോർട്ടുകളിൽ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്ന് എച്ച്എംആർസി അറിയിച്ചു. അറസ്റ്റിലായ വ്യക്തിയിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. ഒപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. നികുതി തട്ടിപ്പ് കേസിലും കള്ളപ്പണകേസിലും പ്രതി ഇതിനോടകം ഉൾപ്പെട്ടിട്ടുണ്ടെന്ന് എച്ച്എംആർസി അറിയിച്ചു.

ഈ അറസ്റ്റിന്റെ ഭാഗമായി നടന്ന റെയ്ഡിൽ എട്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറിലധികം എച്ച്‌എം‌ആർ‌സി ഉദ്യോഗസ്ഥരെ 11 സ്ഥലങ്ങളിലേക്ക് വിന്യസിപ്പിക്കുകയും കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, വ്യക്തിഗത രേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. “ബഹുഭൂരിപക്ഷം തൊഴിലുടമകളും ഈ പദ്ധതി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ ഉചിതമായ നടപടി സ്വീകരിക്കും.” എച്ച്‌എം‌ആർ‌സിയുടെ ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സർവീസ് ആക്ടിങ് ഡയറക്ടർ റിച്ചാർഡ് ലാസ് പറഞ്ഞു. 11 ദശലക്ഷം തൊഴിലുടമകളെയും 94 ലക്ഷം ഫർലോഫ് ജോലികളെയും പിന്തുണയ്ക്കുന്ന ഈ പദ്ധതിയിലൂടെ 27.4 ബില്യൺ ഡോളറിലധികം ക്ലെയിം ചെയ്തിട്ടുണ്ട്.

പതിവുപോലെ തട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ നിർമ്മിച്ചിട്ടുണ്ടെന്നും എന്നാൽ ഏതെങ്കിലും തൊഴിലുടമ ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നുവെന്ന് ശ്രദ്ധയിൽ പെടുന്നവർ അത് എച്ച്എംആർസി ഓൺലൈനിൽ റിപ്പോർട്ട് ചെയ്യണമെന്നും റിച്ചാർഡ് അറിയിച്ചു. ഒക്ടോബറിൽ ഈ സ്‌കീം അവസാനിക്കുമെന്നിരിക്കെ അടുത്ത മാസം മുതൽ പദ്ധതിയിലൂടെ ലഭിക്കുന്ന സഹായം സർക്കാർ ക്രമേണ കുറയ്ക്കുകയാണ്.