മറ്റക്കര സോമൻ 32 വർഷങ്ങൾക്ക് മുൻപ് തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദാരുണ അനുഭവത്തെ കുറിച്ച് വേദനയോടെ ഓർക്കുകയാണ്. കോട്ടയം ജില്ലയിലെ മറ്റക്കര അമ്പലപ്പറമ്പിൽ ശ്രീധരകുറുപ്പിന്റെ മകൻ മറ്റക്കര സോമൻ ഇന്നും നാട്ടുകാർക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണ്. ഇങ്ങനെ ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് അവിടുത്തെ പുതുതലമുറയെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം അങ്ങനെ ഒരു പേര് മലയാളഗാന ചരിത്രം പരിശോധിച്ചാൽ എവിടെയും കാണില്ല. അതിന് കാരണം ആണ് ഈ കൊടും ചതിയുടെ കഥ ……

കവിത എഴുത്തും നാട്ടിലെ നാടകങ്ങൾക്ക് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമൻ കോട്ടയം ടിബി റോഡിൽ സർഗ്ഗ സീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു കാലം. കലാ വർഷം 1986, കോട്ടയം സ്വദേശിയും അക്കാലത്ത് സംഗീത സംവിധാനരംഗത്ത് പ്രസിദ്ധനുമായിരുന്ന എ. ജെ. ജോസഫ് സോമനെ കാണാൻ പ്രസ്സിലെത്തി. എ.ജെ.ജോസഫ് പറഞ്ഞു, ‘ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ് തരംഗിണിക്ക് വേണ്ടി ചെയ്യണം, കുറച്ച് പാട്ട് എഴുതാമോ എന്നും. അത് കേട്ടപ്പോൾ തെല്ല് അമ്പരന്നെങ്കിലും അങ്ങനെ ഒരു അവസരം ലഭിച്ചതിന്റെ അത്യാഹ്ലാദത്തിൽ എഴുതാമെന്ന് സോമൻ പറഞ്ഞു.

അങ്ങനെ പതിനാറ് ക്രിസ്തീയ ഭക്തിഗാനങ്ങള് സോമൻ എഴുതി എ.ജെ.ജോസഫിനെ ഏൽപ്പിച്ചു. തുടർന്ന് യേശുദാസും ജോസഫും കൂടിയാലോചിച്ച് അവയിൽ നിന്നും മികച്ചതെന്ന് തോന്നിയ പത്തുഗാനങ്ങൾ തെരഞ്ഞെടുത്തു. യഹുദിയായിലെ ഒരു ഗ്രാമത്തിൽ…., കാവൽ മാലാഖമാരെ കണ്ണടയ്ക്കതുതേ….., ഉണ്ണി ഉറങ്ങൂ….., ദൈവസ്നേഹം നിറഞ്ഞുനില്ക്കും….., അലകടലും എന്നിങ്ങനെ മലയാളികളുടെ ആസ്വാദക മനസിൽ ഇന്നും ഇടംലഭിച്ചു താലോലിക്കുന്ന മികച്ച പത്തു ക്രിസ്തീയ ഭക്തിഗാനങ്ങളാണ് തരംഗിണിക്കായി യേശുദാസ് തെരഞ്ഞെടുത്തത്. സ്നേഹപ്രതീകം എന്ന് കാസറ്റിന് പേരും കൊടുത്തു.

എ.ജെ.ജോസഫ് മറ്റക്കരസോമനെയും കൂട്ടി തരംഗിണിയിൽ ചെന്ന് യേശുദാസിനെ കണ്ടു. “പാട്ട് ഇഷ്ടപ്പെട്ടു. മറ്റന്നാൾ കരാർ ഒപ്പിടാം. ബാക്കിയൊക്കെ ഓഫീസിൽ നിന്നും പറയും”. യേശുദാസ് അറിയിച്ചു. ഒരു ഗാനത്തിന് ആയിരംരൂപാ ഗാനരചയിതാവിനും ആയിരം രൂപാ സംഗീതസംവിധാനകനും എന്ന കരാർ മറ്റക്കര സോമനും എ.ജെ.ജോസഫും അംഗീകരിച്ചെതിനെ തുടർന്ന് അടുത്തദിവസം കരാർ ഒപ്പിടാമെന്നും തരംഗിണിക്ക് വേണ്ടി സിനിമാനടൻ സത്യന്റെ മകൻ സതീഷ്സത്യനും, ജനറൽ മാനേജർ ബാലകൃഷ്ണൻ നായരും അറിയിച്ചു.

പക്ഷേ, വിധി ക്രൂരമായാണ് ഇടപെട്ടത്, പിറ്റേ ദിവസം ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെട്ട സോമനെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽകോളേജില് പ്രവേശിപ്പിച്ചു. തുടർന്ന് തൊണ്ണൂറുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ചികിത്സിച്ചത് കോഴിക്കോട്ടു സ്വദേശി ഡോ.അശോക് കുമാറായിരുന്നു. നീണ്ട രണ്ടരവർഷത്തെ വിശ്രമജീവിതത്തിനുശേഷം പതിയെ ഓർമ്മയും സംസാരശേഷിയും മടങ്ങിവന്നു.

ഇതിനോടകം തന്നെ തരംഗിണി സ്നേഹപ്രതീകം എന്ന കാസറ്റ് പുറത്തിറക്കിയിരുന്നു. അതിലെ ഗാനങ്ങളെല്ലാം മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. മതാതീതമായിരുന്നു ആ ഗാനങ്ങളുടെ ആസ്വാദ്യത. പക്ഷെ തരംഗിണിയുടെ കാസറ്റിലും പരസ്യത്തിലും ഗാനരചന, സംവിധാനം എ.ജെ.ജോസഫ് എന്ന് അച്ചടിച്ചുവന്നു, എങ്ങും സോമന്റെ പേരില്ല. ഇതുമായി ബന്ധപ്പെട്ടുവന്ന പത്രപരസ്യം അനുജൻ ഉണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അബോധവസ്ഥയിലായിരുന്ന മറ്റക്കര സോമൻ ഇതൊന്നും അറിഞ്ഞില്ല.
ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം തരംഗിണിയിൽ ചെന്നു “യേശുദാസിനോട് പറയൂ”, എന്ന് പറഞ്ഞ് അവിടെയുള്ളവർ കൈയൊഴിഞ്ഞു. യേശുദാസിനെ കാണാനൊരു അവസരം കാത്തിരിക്കുമ്പോൾ ആണ് ഏറ്റുമാനൂർ ഉത്സവത്തിന് കച്ചേരി അവതരിപ്പിക്കാൻ അദ്ദേഹം വരുന്നു എന്ന് അറിഞ്ഞത്

യേശുദാസിനെ ഏറ്റുമാനൂർ എത്തി സോമൻ കണ്ടു, മുറിയിൽ യേശുദാസും പ്രസിദ്ധ മൃദംഗവിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണനുമുണ്ടായിരുന്നു. തന്റെ അവസ്ഥയും അനുഭവവും യേശുദാസിനോടു വിശദമായി വിവരിച്ചു. അദ്ദേഹം ക്ഷമയോടെ മുഴുവൻ കേട്ടശേഷം പറഞ്ഞു. “ഈ രംഗത്ത് ഇതൊക്കെ സാധാരണമാണ്. നിങ്ങൾ ചെറുപ്പമല്ലെ, അവസരങ്ങൾ ഇനിയും ഉണ്ടാകും. പിന്നെ ഭിഷണിയുടെ സ്വരത്തിൽ പറഞ്ഞു അതല്ല കേസ്സിനും വഴക്കിനുമാണ് പ്ലാനെങ്കിൽ തരംഗിണിയുടെ കേസുകൾ നടത്തുന്നത് മദ്രാസിലാണ്, അവിടെ കേസുകൊടുക്കാം. പക്ഷേ ഒരു കാര്യം ഓര്ത്തോ, പിന്നെ എന്നെകൊണ്ട് എന്നെങ്കിലും ഒരു പാട്ടുപാടിക്കണമെന്ന് വിചാരിച്ചാൽ അത് ബുദ്ധിമുട്ടാകും.” സോമൻ മറുപടി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി.

കോട്ടയത്തെ പ്രമുഖ വക്കിൽ വി.കെ.സത്യവാൻ നായരെ പോയികണ്ടപ്പോൾ അദ്ദേഹം പറഞ്ഞു “ഒന്നിനും പോകേണ്ട അവരൊക്കെ വല്യ ആളുകളെല്ലെ”എന്ന്, തുടർന്ന് വീട്ടുകാരും കൂട്ടുകാരും നിരുത്സാഹപ്പെടുത്തി. അങ്ങനെ അസ്വസ്ഥതയുണ്ടാക്കുന്ന ഓർമ്മയായി അത് അവശേഷിച്ചു. യേശുദാസും സുജാതയും പാടി തരംഗിണി പുറത്തിറക്കിയ കാസറ്റ് ലക്ഷക്കണക്കിന് കോപ്പിയാണ് വിറ്റുപോയത്. ആ കാസറ്റിലൂടെ തനിക്ക് ലഭിക്കുമായിരുന്ന പ്രശസ്തി തന്റെ ജീവിതത്തെ മാറ്റിമറിക്കുമായിരുന്നു ഇന്നും മറ്റക്കര സോമൻ ഇന്നും നിരാശയോടെ വിശ്വസിക്കുന്നു. ഭക്തിയും ആശ്വാസവും ഒരുപോലെ പകർന്ന് നൽകുന്ന ആ ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസിൽ ജീവിക്കുന്നു. മറ്റക്കര സോമന്റെ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ ലേഖകനായും, ഈനാട് പത്രത്തിന്റെ സഹപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ കണായാപുരം രാമചന്ദ്രന്റെ കൂടെ കുറെ അധികം കാലം പത്രരംഗത്തും ചില പ്രമുഖ നാടകങ്ങൾക്ക് ഗാനങ്ങൾ എഴുതിയതും ഇദ്ദേഹം ആണ്.

ഇപ്പോഴും പാട്ടെഴുതുകയാണ് അദ്ദേഹം, മുന്നൂറ് എപ്പിസോഡുള്ള മോശ എന്ന ടെലിഫിലിമിന് അവതരണഗാനം ഉൾപ്പെടേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. ആരോടും പകയും വിദ്വേഷവും ഇല്ലെങ്കിലും അദ്ദേഹം ഇന്ന് നഷ്ടബോധത്തിന്റെ നടുവിലാണ്, താൻ സ്വന്തമായി ജന്മം നൽകിയ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസിൽ ഇടം നേടാൻ കിട്ടിയ അവസരം നഷ്ടമായതിന്റെ തീരാ വേദന അവിവാഹിതൻ കൂടിയായ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നു. അന്യന്റെ കഴിവുകൾ തട്ടിപറിച്ചെടുത്തു തന്റേതു എന്ന് വീമ്പിളക്കി ആദർശത്തിന്റെ കസേരയിൽ ഞെളിഞ്ഞിരിക്കുന്നവർ മറക്കരുതേ തനിക്കും ഒരുനാൾ താഴെ ഇറങ്ങേണ്ടി വരുമെന്ന്. അന്ന് കൂടെ ഉണ്ടായിരുന്നവർ പോലും തിരിഞ്ഞു നോക്കിയില്ലന്നു വരും…..