ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു.
കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി പൊതുസമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലി നടക്കുന്നതിനു മുമ്പാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗമായത്.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തൃണമൂല്‍ എംപിയായിരുന്ന മിഥുന്റെ ബിജെപി പ്രവേശനം സംസ്ഥാനത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

നേരത്തെ ബിജെപി ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയയുമായി മിഥുന്‍ ചക്രവര്‍ത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലിയില്‍ മിഥുന്‍ ചക്രവര്‍ത്തി എത്തുമെന്ന് ചര്‍ച്ചയ്ക്കു ശേഷം വിജയവര്‍ഗിയ പറഞ്ഞിരുന്നു. ബെല്‍ഗാചിയയിലെ മിഥുന്റെ വസതിയിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്.

മിഥുന്‍ ചക്രവര്‍ത്തിക്ക് ബംഗാളില്‍ വലിയ ആരാധകരുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപിയായിരുന്ന മിഥുന്‍ ചക്രവര്‍ത്തി, ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കുടുങ്ങിയതിന് പിന്നാലെ രാജ്യസഭാ അംഗത്വം രാജിവെച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

അദ്ദേഹം കുറച്ച് കാലമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും ഇന്ന് ബിജെപിയില്‍ ചേരുമെന്ന കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. സൗരവ് ഗാംഗുലി ചടങ്ങിനെത്തിയില്ല.