ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലും സംസ്ഥാന സര്‍ക്കാരും രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മോഹന്‍ലാലിന്റ വസതിയില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന ആവശ്യത്തിലാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചത്.

മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നടന്ന റെയ്ഡില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തപ്പോള്‍ സാധനങ്ങളുടെ പട്ടികയില്‍ പതിനൊന്ന് അനധികൃതശില്‍പ്പങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതു തൊണ്ടിമുതലാണന്നും പിടിച്ചെടുക്കാന്‍ വനം വകുപ്പിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

റാന്നി സ്വദേശിയും മുന്‍ ഫോറസ്റ്റ് അസിസ്റ്റന്‍സ് കണ്‍സര്‍വേറ്ററുമായ ജെയിംസ് മാത്യുവാണ് ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ സുക്ഷിക്കുന്ന തൊണ്ടിമുതല്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയില്ല. ഇതിനുപകരം വനം വകുപ്പ് തൊണ്ടി സാധനങ്ങള്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണന്നും ഇതില്‍ നടപടി വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.