എറണാകുളം പറവൂരില്‍ മോളി എന്ന വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.അസം സ്വദേശിയായ പരിമള്‍ സാഹുവിനാണ് പറവൂര്‍ സെക്ഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

2018 മാര്‍ച്ച് മാസം 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടമ്മയുടെ ഉടമസ്ഥതയിലുളള വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.

ഉറങ്ങിക്കിടന്ന മോളിയെ പുലര്‍ച്ചെ ഒന്നരയോടെ പ്രതി കോളിങ് ബെല്‍ അടിച്ച് ഉണര്‍ത്തുകയായിരുന്നു. ബെല്‍ അടിക്കുന്നതിനു മുൻപ് വീടിനു മുന്നിലെ ബള്‍ബ് ഇയാള്‍ ഊരിമാറ്റി. മോളി വാതില്‍ തുറന്നപ്പോള്‍ ബലംപ്രയോഗിച്ച് അകത്തു കടന്നാണു കൊല നടത്തിയത്.

ഐപിസി സെക്ഷൻ 376 എ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളുിവു നളിപ്പിച്ചതിന് 3 വര്‍ഷം തടവും പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു. പിഴ തുക മോളിയുടെ മകന് നനല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.