വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു ഒാര്‍ത്തഡോക്സ് വൈദികന്‍കൂടി അറസ്റ്റില്‍. മൂന്നാംപ്രതി ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വൈദികനാണ് ജോൺസൺ വി. മാത്യു. നേരത്തെ ഫാദര്‍ ജോബ് മാത്യു അറസ്റ്റിലായിരുന്നു. പ്രതികളോടു ഉടൻ കീഴടങ്ങാൻ അന്വേഷണം സംഘം മുന്നറിയിപ്പ് നൽകിയിരുന്നു.

ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. കേസിലെ രണ്ടാംപ്രതിയായ ഫാ. ജോബ് മാത്യു കീഴടങ്ങിയത് വലിയതോതിലുള്ള സമ്മര്‍ദമാണ് മറ്റു പ്രതികൾക്കു സൃഷ്‌ടിച്ചത്. കേസന്വേഷണവുമായി സഹകരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം വൈദികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കീഴട‌ങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് അന്വേഷണസംഘം. കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷമുള്ള അന്വേഷണസംഘത്തിന്‍റെ നിലപാട് പ്രതികളായ വൈദികര്‍ക്ക് ഒളിവില്‍പ്പോകുന്നതിനുള്ള അവസരമുണ്ടാക്കിയെന്ന് ആക്ഷേപമുണ്ട്.

എന്നാല്‍ ഹൈക്കോടതിപോലും അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇത്തരം ആക്ഷേപങ്ങള്‍ പരിഗണിക്കേണ്ടതില്ലായെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം നിലവില്‍ കസ്റ്റഡിയില്‍ വാങ്ങില്ല. ചോദ്യംചെയ്യലും തെളിവ് ശേഖരണവും പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് തീരുമാനം. ഫാ.ജോബ് മാത്യുവിനെതിരെ ആവശ്യമായ തെളിവുകളെല്ലാം ലഭിച്ചുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ബാക്കി പ്രതികളെക്കൂടി അറസ്റ്റ് ചെയ്തതിനുശേഷം ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം