ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകമെമ്പാടും കൊറോണാ വൈറസ് മൂലം മരണപ്പെട്ടവരുടെ എണ്ണം 30 ലക്ഷം കടന്നു. ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് യുഎസ്, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ്. യുഎസിൽ 566,224 പേരും ബ്രസീലിൽ 368,749 ഉം മെക്സിക്കോയിൽ 211,693 ആളുകളുമാണ് കോവിഡ് മൂലം മരണമടഞ്ഞത്. മരണസംഖ്യയുടെ കണക്കിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

കൊറോണാ വൈറസ് കേസുകൾ ആഗോളതലത്തിൽ ആശങ്കാജനകമായ നിരക്കിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ രണ്ടു മാസത്തിനിടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇരട്ടിയാണെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ പറഞ്ഞു. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഉയർന്ന അണുബാധ നിരക്കാണ് ഇപ്പോൾ കാണുന്നതെന്ന് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് -19 ൻെറ പൊട്ടിപ്പുറപ്പെടൽ ഒഴിവാക്കാൻ കഴിഞ്ഞ രാജ്യങ്ങളിൽ പോലും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം വളരെ ഉയർന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ആരംഭത്തിൽ വെറും 900 കേസുകളും 83 മരണങ്ങളും മാത്രം റിപ്പോർട്ട് ചെയ്ത പപ്പുവ ന്യൂ ഗിനിയയിൽ കഴിഞ്ഞ മാസം അവസാനമായപ്പോൾ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 9000 ആയും മരണം 83 ആയും വർദ്ധിച്ചു. വാക്സിൻെറ പ്രാധാന്യം വിളിച്ചോതുന്നതാണ് പപ്പുവ ന്യൂ ഗിനിയ കണക്കുകളൊന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.