സ്വന്തം ലേഖകൻ

യു കെ :- ആദ്യത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം, യു കെയിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന 320 ഓളം പേരുടെ അറസ്റ്റ് നടന്നതായി നാഷണൽ ക്രൈം ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ 4760 ഓളം അറസ്റ്റുകൾ ആണ് നടന്നത്. 6500 ഓളം കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓൺലൈൻ ആയി പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ അന്വേഷണങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അറസ്റ്റുകളെല്ലാം.

ഇത്തരത്തിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘങ്ങളുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുവാനായി ആഭ്യന്തരവകുപ്പ് ‘ടാക്കലിംഗ് ചൈൽഡ് സെക്സ് അബ്യുസ് സ്ട്രാടെജി ‘ എന്ന പേരിൽ പുതിയ ഒരു പദ്ധതിയും തുടങ്ങിയിട്ടുണ്ട്. കുറ്റവാളികളുടെ ചിത്രങ്ങളുൾപ്പെടെ വിശദമായ വിവരങ്ങൾ ഈ ഡേറ്റാബേസിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

ഇത്തരം കുറ്റകൃത്യങ്ങൾ തടയുവാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ തീരുമാനത്തെ നാഷണൽ ക്രൈം ഏജൻസി ഡയറക്ടർ റോബ് ജോൺസ് സ്വാഗതം ചെയ്തു.

അധികൃതരുടെ ശ്രദ്ധ തിരിച്ച്, ഡാർക്ക്‌ വെബ്ബിലൂടെ എന്തും ചെയ്യാമെന്ന ചിന്ത കുറ്റവാളികൾക്ക് ഉണ്ടെന്നും, എന്നാൽ ഇവരെയും ട്രാക്ക് ചെയ്യാനുള്ള സ്രോതസ്സുകൾ എൻസിഎയുടെ ഭാഗത്ത് ഉണ്ടെന്നും ഡയറക്ടർ പറഞ്ഞു. 2019-ൽ നടന്നതിനേക്കാൾ ഇരട്ടി കുറ്റകൃത്യങ്ങളാണ് കഴിഞ്ഞവർഷം നടന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി ഏർപ്പെടുത്തിയിരിക്കുന്ന നാഷണൽ സ്ട്രാറ്റജി ഇത്തരം കുറ്റവാളികൾക്കെതിരെയും, കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുവാൻ ഉള്ളതാണെന്ന് അഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.