കേരളത്തിൽ‌ ദൃശ്യം 2 ചർച്ചയാകുമ്പോൾ മധ്യപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകമാണ് റിപ്പോർട്ട് ചെയ്യുന്നത്. കാമുകിയെ കൊന്ന് കുഴിച്ചുമൂടാൻ യുവ ഡോക്ടർ മാതൃകയാക്കിയത് ദൃശ്യം ഒന്നാം ഭാഗത്തെയാണ്. പക്ഷേ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ ഡോക്ടർക്ക് കഴിഞ്ഞില്ല. മധ്യപ്രദേശിലെ സാത്ന ജില്ലയില്‍ ദന്തഡോക്ടറായ അഷുതോഷ് ത്രിപാഠിയാണ് കാമുകിയെ കൊന്ന് കുഴിച്ചിട്ടത്.

അഷുതോഷിന്റെ ക്ലിനിക്കിൽ ജീവനക്കാരിയായിരുന്ന വിബ എന്ന യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണം എന്ന് നിർബന്ധം പിടിച്ചതോടെ യുവതിയെ ഒഴിവാക്കാൻ ഇയാൾ തീരുമാനിച്ചു. അങ്ങനെ രണ്ടു മാസങ്ങൾക്ക് മുൻപ് ഇയാൾ യുവതിയെ കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം മറവ് ചെയ്യാൻ ഇയാൾ ദൃശ്യം സിനിമയിലേത് പോലെ പദ്ധതി ഒരുക്കി.

ഡിസംബർ 14നാണ് അഷുതോഷ് വിബയെ കഴുത്തുഞെരിച്ച് െകാല്ലുന്നത്. പിന്നാലെ ഒരു നായയുടെ ജഡവും സംഘടിപ്പിച്ചു. ചത്ത നായയെ കുഴിച്ചിടാൻ എന്നും പറഞ്ഞ് തൊഴിലാളികളെ വച്ച് പറമ്പിൽ കുഴിയെടുത്തു. പിന്നാലെ തൊഴിലാളികളെ ഒഴിവാക്കിയ ശേഷം യുവതിയുടെ മൃതദേഹം ചെളിയിൽ പൊതിഞ്ഞ് കുഴിയിട്ടു. പിന്നാലെ നായയുടെ ജഡവും ഇട്ട് കുഴി മൂടി. സിനിമയിൽ ചത്ത പശുക്കുട്ടിയെ കുഴിച്ചിടുന്ന സീനാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഇയാളെ നയിച്ചത്.

എന്നാൽ യുവതിയെ കാണാനില്ലെന്ന പരാതി യുവ ഡോക്ടറെ കുടുക്കി. ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ ആദ്യമൊക്കെ ഇയാൾ കമ്പളിപ്പിച്ചു. എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ എടുത്തപ്പോൾ അവസാനം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു എന്ന തെളിവ് കിട്ടി. പിന്നാലെ അഷുതോഷിനെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കേസിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.