ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- ബുധനാഴ്ച മുതൽ ഇംഗ്ലണ്ടിൽ ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അനുകൂലിച്ച് എംപിമാർ. 291 എംപിമാർ അനുകൂലിച്ചപ്പോൾ,78 പേർ മാത്രമാണ് തീരുമാനത്തെ എതിർത്ത് വോട്ട് ചെയ്തത്. എന്നാൽ കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ 55 എംപിമാർ തീരുമാനത്തെ എതിർത്ത് വോട്ട് ചെയ്തത് ബോറിസ് ജോൺസന്റെ ഗവൺമെന്റിന് ഏറ്റ തിരിച്ചടിയാണ്. അതോടൊപ്പം തന്നെ 16 കൺസർവേറ്റീവ് എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ ആയിരിക്കും പുതിയ കോവിഡ് പ്രോട്ടോകോൾ നിലവിൽ വരുക. ത്രിതല സംവിധാനത്തിലുള്ള പ്രോട്ടോകോൾ ആണ് രാജ്യത്തുടനീളം നിലവിൽ വരുക. ഇംഗ്ലണ്ടിൽ രണ്ടാമത്തെ ലെവലിൽ ഉള്ള നിയന്ത്രണങ്ങൾ ആയിരിക്കും നടപ്പിലാക്കുക.


കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ രണ്ടാമത്തെ ലെവലിൽ അനുവദനീയമല്ല. ഇത്തരത്തിൽ തുടർച്ചയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ ചില എംപിമാർ ആരോപിക്കുന്നത്. ഗവൺമെന്റിനെതിരെ നിലകൊള്ളുന്നതിൽ വളരെയധികം വിഷമം ഉണ്ടെന്ന് കൺസർവേറ്റീവ് എം പി മാർക്ക്‌ ഹാർപ്പർ പറഞ്ഞു. ജനങ്ങളെ പരിഗണിക്കാതെയാണ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മുൻ ക്യാബിനറ്റ് മിനിസ്റ്റർ ഡാമിയൻ ഗ്രീൻ ആരോപിച്ചു. എന്നാൽ രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത് തടയാനാണ് ഇത്തരത്തിലൊരു കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കുന്നതെന്ന് ഫോറിൻ സെക്രട്ടറി ഡൊമിനിക് ക്രാബ് വ്യക്തമാക്കി.

ലേബർ പാർട്ടി എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിലും, പുതിയ കോവിഡ് പ്രോട്ടോക്കോൾ ഫലപ്രദം ആകുമെന്ന് കരുതുന്നില്ലെന്ന് സർ കീൻ സ്റ്റാർമർ വ്യക്തമാക്കി. പാർലമെന്റ് ചർച്ചകൾ അവസാനിപ്പിച്ച് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വികാരഭരിതനായി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശനെയാണ് തനിക്ക് കോവിഡ് കാലത്ത് നഷ്ടമായതെന്ന് അദ്ദേഹം ഓർമ്മപുതുക്കി. കോവിഡ് നിയന്ത്രണങ്ങളില്ലാതെ തുടർന്നാൽ, ഇതുപോലെ എല്ലാവർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടം ആകാനുള്ള സാധ്യത അധികമാണ്. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കണമെന്ന നിർദ്ദേശമാണ് അദ്ദേഹം നൽകിയത്.