സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടീഷ് പാർലമെന്റിൽ ഹൗസ് ഓഫ് കോമൺസിൽ നടന്ന സമ്മേളനത്തിൽ നഴ്സുമാർക്ക് വേണ്ടി ശബ്ദമുയർത്തി എംപിമാർ. തങ്ങളുടെ ജീവൻ പണയം വച്ച് മറ്റുള്ളവരെ ശുശ്രൂഷിക്കുന്ന ഇവർക്ക് ശമ്പളവർധന അത്യന്താപേക്ഷിതമാണ്. മെഡലുകളും അഭിനന്ദനപ്രവാഹങ്ങളും ശമ്പള വർധനയ്ക്ക് പകരം ആവുകയില്ല എന്നും അവർ വ്യക്തമാക്കി. കോവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ നേഴ്സുമാർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. അതിനാൽ എൻഎച്ച്എസ് ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളെ കണക്കിലെടുത്ത് അവർക്ക് ശമ്പളവർധന നൽകണമെന്ന് ആവശ്യപ്പെട്ടു 162, 632 പേർ ഒപ്പിട്ട പെറ്റീഷൻ ചർച്ച ചെയ്യുമ്പോഴാണ് എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇത്തരമൊരു സാഹചര്യത്തിലാണ് നഴ്സുമാരോട് ഉള്ള നമ്മുടെ നന്ദിയും കടപ്പാടും കാണിക്കേണ്ടത് എന്ന് പെറ്റീഷനെ അനുകൂലിച്ച് ലേബർ പാർട്ടി വെയിൽസ്‌ എംപി അലക്സ്‌ ഡേവീസ് ജോൺസ്‌ പറഞ്ഞു. ലിബറൽ ഡെമോക്രാറ്റ് എംപി ജെയ്‌മി സ്റ്റോണും പെറ്റീഷനെ അനുകൂലിച്ച് സംസാരിച്ചു. ശമ്പള വർധനയ്ക്ക് പകരം ഇവർക്ക് ആശംസ കാർഡുകളും, പൂക്കളും മറ്റും നൽകുന്നത് ഉചിതമല്ല. ഇവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകേണ്ടത് അവർക്ക് നൽകുന്ന തക്കതായ ശമ്പളത്തിലൂടെ വേണമെന്ന് ജെയ്‌മി ആവശ്യപ്പെട്ടു.

എന്നാൽ കൺസർവേറ്റീവ് പാർട്ടി എംപി ഗേഡ്‌ലിംഗ് ടോം ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ അനുകൂലിച്ച് സംസാരിച്ചു. നഴ്സുമാരുടെ പ്രവർത്തനങ്ങൾക്ക് ആശംസകളും അഭിനന്ദനങ്ങളും ആവശ്യമാണ്. എൻഎച്ച് എസ് ആരോഗ്യ പ്രവർത്തകരുടെ ശമ്പള വർദ്ധനവ് ഗവൺമെന്റ് ആലോചിച്ചു വരികയാണെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതിനെ തുടർന്ന് ആരോഗ്യമന്ത്രി ഹെലൻ വാട്ട്‌ലി കഴിഞ്ഞ വർഷങ്ങളിൽ നഴ്സുമാർക്ക് നൽകിയ ശമ്പളവർധന ചൂണ്ടിക്കാട്ടി സംസാരിച്ചു. നഴ്സുമാർക്ക് തക്കതായ ശമ്പളവർധന കഴിഞ്ഞകാലങ്ങളിൽ ഗവൺമെന്റ് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. എന്നാൽ ആരോഗ്യ മന്ത്രിയുടെ അഭിപ്രായത്തിൽ തങ്ങൾ അസംതൃപ്തരാണെന്ന് ലേബർ പാർട്ടി എംപിമാർ പറഞ്ഞു.