ഭർത്താവിന്റെ സഹോദരിയെ കൊന്ന് പെട്ടിയിലാക്കി മൂന്നു ദിവസം സൂക്ഷിച്ച യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിലാണ് നടുക്കുന്ന സംഭവം. യുവതി തുടർച്ചയായി ഫോണിൽ സംസാരിച്ചത് ആരോടാണ് എന്ന് അന്വേഷിച്ചതാണ് കൊലപാതകത്തിലേക്ക് എത്തിയത്. പൂജ എന്ന യുവതിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട രേഖ ഇവരുടെ ഭർത്താവിന്റെ സഹോദരിയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

‘പൂജയുടെ ഭർത്താവ് ജോലി ആവശ്യത്തിനായി പുറത്തുപോയ സമയത്താണ് സഹോദരി രേഖ വീട്ടിലെത്തിയത്. ഈ സമയം പൂജ ഫോണിൽ സംസാരിക്കുകയായിരുന്നു. ഒരുപാട് നേരം സംസാരം തുടർന്നതോടെ ആരോടാണ് സംസാരിക്കുന്നത് എന്ന് ഭർത്താവിന്റെ സഹോദരി ചോദിച്ചു. ഇക്കാര്യം സഹോദരനെ അറിയിക്കുമെന്നും രേഖ പറഞ്ഞു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

അന്ന് രാത്രി ഉറങ്ങാൻ കിടന്ന രേഖയെ മൂർച്ചയേറിയ ആയുധം െകാണ്ട് പൂജ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരപരുക്കേറ്റ രേഖ അപ്പോൾ തന്നെ മരിച്ചു. പിന്നീട് മൃതദേഹം ഒരു പെട്ടിയിലാക്കി കട്ടിലിന് അടിയിൽ സൂക്ഷിച്ചു. കൊല്ലപ്പെട്ട രേഖയുടെ മക്കൾ അന്വേഷിച്ച് വന്നപ്പോൾ സഹോദരനെ കാണാൻ നഗരത്തിലേക്ക് പോയി എന്നുമാണ് അറിയിച്ചത്. എന്നാൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായ മക്കൾ പൊലീസിൽ പരാതി നൽകി.

മൂന്നുദിവസങ്ങൾക്ക് ശേഷം പെട്ടിയിൽ നിന്നും ദുർഗന്ധം വീടിനുള്ളിൽ നിറഞ്ഞതോടെയാണ് പ്രതി പിടിയിലാകുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തുമായുള്ള ഫോൺ സംസാരം ഭർത്താവിനെ അറിയിക്കുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.