കടല്‍ത്തീരത്ത് ചത്തടിഞ്ഞത് 23 അടിയോളം നീളമുള്ള വിചിത്ര കടൽജീവി. വെയ്ൽസിലെ ബ്രോഡ് ഹാവെൻ സൗത്ത് ബീച്ചിലാണ് കൂറ്റൻ ജീവിയുടെ അഴുകിത്തുടങ്ങിയ ശരീരമടിഞ്ഞത്. മറൈൻ എന്‍വയോൺമെന്റൽ മോണിട്ടറിങ് യൂണിറ്റാണ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പങ്കുവച്ചത്. തിമിംഗലത്തിന്റെ ശരീരമാകാം ഇതെന്നാണ് ആദ്യം കരുതിയത്. എന്നാൽ സമുദ്ര ഗവേഷകരെത്തി പരിശോധിച്ചപ്പോഴാണ് തിമിംഗലത്തിന്റെ ശരീരമല്ല ഇതെന്ന് വ്യക്തമായത്.

തീരത്തടിഞ്ഞ സമുദ്ര ജീവിയുടെ ശരീരം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ബാസ്ക്കിൻ സ്രാവിന്റേതാകാം ശരീരമെന്നാണ് ഗവേഷകരുടെ നിഗമനം. സ്രാവുകളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമാണ് ബാസ്ക്കിൻ സ്രാവുകൾക്കുള്ളത്. പൂർണ വളർച്ചയെത്തിയ ബാസ്ക്കിൻ സ്രാവുകൾക്ക് 8 മീറ്ററോളം വലുപ്പമുണ്ടാകും. വെയ്ൽ സ്രാവുകളാണ് വലുപ്പത്തിൽ മുന്നിലുള്ള സ്രാവ് വിഭാഗം.