തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി. അപകടത്തില്‍ നാല് പേര്‍ മരിച്ചു. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. അപകടസമയത്ത് കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേരാണ് ജോലിയില്‍ ഉണ്ടായിരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ മെയ് മാസം പ്ലാന്റിലെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ച് കുറച്ചുകാലമേ ആയിട്ടുള്ളു. അതിനിടെയിലാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.