ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസിനെതിരെ ബ്രിട്ടൻെറ അതിജീവനത്തിൻെറ മുന്നണി പോരാളികളായ നേഴ്സുമാർക്ക് 1 % മാത്രം നിർദിഷ്ട ശമ്പളവർധനവ് പ്രഖ്യാപിച്ചതിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം പുകയുന്നു. മാഞ്ചസ്റ്ററിൽ സിറ്റി സെൻററിൽ കഴിഞ്ഞദിവസം പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് പോലീസ് പിഴ ചുമത്തി. പ്രതിഷേധറാലി സംഘടിപ്പിച്ചതിന് 65 വയസ്സുള്ള എൻഎച്ച്എസ് നേഴ്സിനാണ് പിഴ ചുമത്തപ്പെട്ടത്. മറ്റൊരു ജീവനക്കാരനെ അറസ്റ്റുചെയ്യുകയും 200 പൗണ്ട് പിഴ ചുമത്തുകയും ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കൊറോണ വൈറസ് നിയമപ്രകാരം പൊതുസമ്മേളനങ്ങൾ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പിഴയും അറസ്റ്റും നടന്നിരിക്കുന്നതെന്നാണ് പോലീസിൻെറ വിശദീകരണം.

സർക്കാരിനെ സമ്മർദത്തിലാക്കി കൂടുതൽ നേഴ്സിംഗ് യൂണിയനുകൾ സമരമുഖത്ത് അണിചേരുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു . രാജ്യത്തെ അക്ഷരാർത്ഥത്തിൽ കൊറോണ വൈറസിൽ നിന്നും സുരക്ഷിതമായി തങ്ങളുടെ അംഗങ്ങൾ സംരക്ഷിക്കുകയായിരുന്നു എന്നും കുറഞ്ഞ ശമ്പള വർദ്ധനവ് കടുത്ത അനീതിയാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റു സംഘടനകളും പറഞ്ഞു.

1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തത്തത് വരും ദിവസങ്ങളിൽ കൂടുതൽ സമരങ്ങൾക്ക് ബ്രിട്ടൺ സാക്ഷ്യം വഹിക്കും എന്നതിന്റെ സൂചനയാണ്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.