ഇത്തവണത്തെ ബജറ്റ് പൗരസൗഹൃദപരവും ഭാവിയേക്കുറിച്ച് കരുതലുള്ളതുമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധന മന്ത്രി നിര്‍മ്മല സീതാരാമനെ അദ്ദേഹം അഭിനന്ദിച്ചു. 21 നൂറ്റാണ്ടില്‍ ഇന്ത്യയുടെ വികസന വളര്‍ച്ച കുറിക്കുന്ന ബജറ്റാണിത് എന്ന് മോദി അഭിപ്രായപ്പെട്ടു. ഈ ബജറ്റ് രാജ്യത്തെ സമ്പല്‍സമൃദ്ധിയിലേയ്ക്ക് നയിക്കും. ഇത് പാവപ്പെട്ടവര്‍ക്ക് കരുത്ത് പകരും. യുവാക്കള്‍ക്ക് നല്ല ഭാവിയുണ്ടാക്കും – മോദി ലോക്‌സഭയില്‍ അവകാശപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത് എന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ ആദ്യ വനിത ധന മന്ത്രി നിര്‍മ്മല സീതാരാമനെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് മോദി പറഞ്ഞത്. മുഴുവന്‍ സമയത്തേയ്ക്ക് ആയിരുന്നില്ലെങ്കിലും ഇന്ത്യയുടെ ആദ്യ വനിത ധന മന്ത്രി ഇന്ദിര ഗാന്ധിയാണ്. അതേസമയം ഈ ബജറ്റ് രാജ്യത്തെ സംരംഭങ്ങളെ ശക്തിപ്പെടുത്തുമെന്നും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും മോദി അവകാശപ്പെട്ടു. നികുതി ഘടനയെ ലഘൂകരിക്കുന്നതും അടിസ്ഥാന സൗകര്യവികസങ്ങള്‍ ആധുനീകരിക്കുന്നതുമാണ് ബജറ്റ് എന്ന് മോദി അഭിപ്രായപ്പെട്ടു.

ഗതാഗത മേഖലയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് പദ്ധതികള്‍. ഗ്രാമീണ മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള പദ്ധതികളും. 2022ഓടെ മുഴുവന്‍ ആളുകള്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കും.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.95 കോടി പുതിയ വീടുകള്‍

എഫ്ഡിഐ പരിധി ഉയര്‍ത്തും.

എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ള എല്ല വീടുകളിലും കുടിവെള്ളം ഉറപ്പാക്കും

വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും

ബഹിരാകാശ മേഖലയില്‍ കമ്പനി

2025നകം 1.25 ലക്ഷം ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും

മത്സ്യമേഖലയില്‍ ആധുനീകരണം

ഗവേഷണത്തിന് ഊന്നിയുള്ള വിദ്യാഭ്യാസ പരിഷ്‌കരണം

വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പദ്ധതി, സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി

വൈദ്യുത ഉന്നമനത്തിന് പുതിയ പദ്ധതി, എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് സംവിധാനം

ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍

ഉജ്വല്‍ പദ്ധതി കൂടുതല്‍ ആളുകളിലേക്കെത്തിക്കും

ഏഴ് കോടി എല്‍പിജി കണക്ഷന്‍ കൂടി നല്‍കും

ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കും

ജലസ്രോതസ്സുകളുടെ പരിപാലനത്തിന് ജല്‍ജീവന്‍ മിഷന്‍ പദ്ധതി

സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്

സ്വച്ഛ് ഭാരത് പദ്ധതി വിപുലീകരിക്കും

സാഗര്‍മാല, ഉഡാന്‍, ഭാരത് മാല എന്നീ പദ്ധതികള്‍ വിപലീകരിക്കും

ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഗാന്ധിപിഡീയ പദ്ധതി

സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ പദ്ധതികള്‍, സ്ത്രീ പങ്കാളിത്തം കൂട്ടും. സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം

സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് പ്രത്യേക പരിഗണന

എന്നാൽ ബജറ്റ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് മാത്രമാണ് എന്ന് കോണ്‍ഗ്രസ്. ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി. പുതിയ ഇന്ത്യയെക്കുറിച്ച് പറയുന്ന ബിജെപിയുടെ ബജറ്റില്‍ പഴയ വാഗ്ദാനങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് അധീര്‍ രഞ്ജന്‍ പരിഹസിച്ചു.

ഇന്ത്യയെ ഒരു സമ്പന്ന രാജ്യമായി ചിത്രീകരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം തകര്‍ന്ന സമ്പദ് വ്യവസ്ഥയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യാതൊരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നില്ല. കാര്‍ഷിക, തൊഴില്‍ മേഖലകളുടെ ഉന്നമനത്തിനായി യാതൊരു പദ്ധതിയുമില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജേവാലയും ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. സാമ്പത്തിക വളര്‍ച്ചയ്‌ക്കോ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ യാതൊരു പദ്ധതിയുമില്ല. ഗ്രാമീണ വികസനത്തിനായി പദ്ധതികളില്ല. വെറും വാക്കുകള്‍ കൊണ്ടുള്ള കളി മാത്രം – സൂര്‍ജേവാല പറഞ്ഞു.