സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ബ്രിട്ടൻ ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നു. ഇതിനെ തുടർന്ന് സാലറി ഇൻക്രിമെന്റുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ ആണ് തീരുമാനം. ഇതോടൊപ്പംതന്നെ ടാക്സുകൾ വർദ്ധിപ്പിക്കാനും തീരുമാനമുണ്ട്. എന്നാൽ ഇത്തരത്തിൽ സാലറി ഇൻക്രിമെന്റ് ഇല്ലാതെ ഇരിക്കുന്നത്, കൊറോണ ബാധയുടെ പ്രതിരോധത്തിനായി മുൻനിരയിൽ നിന്ന് പോരാടുന്ന എൻഎച്ച്എസ് മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് തിരിച്ചടിയാണ്. കാരണം വികസിത രാജ്യങ്ങളിൽ നേഴ്‌സുമാർക്ക് സേവനവേതന ആനുകൂല്യങ്ങൾ നൽകുന്ന രാജ്യം ബ്രിട്ടനാണ്. ബ്രിട്ടനിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്ന് മലയാളംയുകെ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന തീരുമാനങ്ങൾ സഹായിക്കുന്നത് ബിസിനസ് സ്ഥാപനങ്ങളെ മാത്രമാണ്.

നിലവിൽ ബ്രിട്ടണിലെ സാമ്പത്തിക അവസ്ഥ വൻ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2020 വർഷം ആദ്യം തന്നെ ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ രണ്ടു ശതമാനം ചുരുങ്ങി. എന്നാൽ മാർച്ച് ആയപ്പോഴേക്കും ഇത് 5.8 ശതമാനം ആയി കുറഞ്ഞതായും പുതിയ റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. ഇത് പരിഹരിക്കുന്നതിനായി ഗവൺമെന്റ് എന്ത് കടുത്ത നടപടികളും സ്വീകരിക്കുമെന്ന് ചാൻസലർ റിഷി സുനക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങളെയും, ജനങ്ങളുടെ തൊഴിലിനെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ കടുത്ത തീരുമാനങ്ങൾ എടുക്കരുത് എന്ന നിലപാടിലാണ് എംപിമാർ. 2008 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ. കൊറോണ ബാധയെത്തുടർന്ന് ജീവനക്കാർക്ക് 80% വേതനം നൽകുന്ന പദ്ധതി ഒക്ടോബർ വരെ നീട്ടിയതായും ചാൻസലർ കഴിഞ്ഞ അറിയിച്ചിരുന്നു. എന്നാൽ ഈ പദ്ധതിയും പല സ്ഥാപനങ്ങളും വൻ തോതിൽ ദുരുപയോഗം ചെയ്യുന്നതായി കഴിഞ്ഞ ദിവസം മലയാളംയുകെ റിപ്പോർട്ട് ചെയ്തിരുന്നു.

കൊറോണ ബാധയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി ബിസിനസ് സ്ഥാപനങ്ങളെയും മറ്റും സഹായിക്കാൻ സർക്കാർ തയ്യാറെടുക്കുമ്പോഴും നേഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വേണ്ടതായ പരിഗണന ലഭിക്കുന്നില്ല എന്നുള്ള സത്യം നിലനിൽക്കുന്നു. ഇപ്പോൾ തന്നെ സാലറി ഇൻക്രിമെന്റ് കൂടി ഇല്ലാതാകുന്നതോടെ ആരോഗ്യപ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസിനെതിരെ ജീവന്മരണ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ കൂടി പരിഗണിക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായേ മതിയാകൂ.