സിസ്റ്റർ കാർമേൽ ഭവനം

ആഡംബരങ്ങൾ അധികപ്പെടുത്താത്ത രീതിയിലുള്ള ഒരു കൊച്ചു കല്യാണപന്തൽ.
കുരുത്തോല തോരണങ്ങളോടൊപ്പം വർണ്ണ കടലാസുകളിലെ അലങ്കാരങ്ങൾ മാത്രം. വൃത്തിയുള്ള ഷാമിയാന തുണികളിൽ അകവും പുറവും മറച്ചും മറക്കാതെയുമാണ്.
ചെറിയ ചെറിയ അലങ്കാരവിളക്കുകൾ യഥാവിധി ഒരുക്കിയിരിക്കുന്നു. ഒത്ത നടുവിൽ മനോഹരമായ കതിർ മണ്ഡപം. അധികം വലിപ്പമില്ലാത്ത പറയിൽ നെൽമണികളും കതിർ കുലയുമാണ്.
പൂജാ സാമഗ്രികളും സുഗന്ധവസ്തുക്കളും യഥാക്രമം നിരത്തിയിരിക്കുന്നു.
ഇൗ കൊച്ചു പന്തലിൽ ഒരു പാവപ്പെട്ട ഹൈന്ദവ യുവതിയുടെ പുടമുറി നടത്താനിരിക്കുന്നു.
ഇൗ ചെറിയ പൂപ്പന്തിന്റെ പുറകിലായി ആധുനീകരീതിയിൽ പുതുതായി നിർമ്മിച്ച മനോഹരമായ ഒരു കൊച്ചു ഭവനം. പത്ത് സെന്റ് ഭൂമിയുടെ വിസ്തീർണ്ണത്തിൽ ഒരു ചുറ്റുമതിലുമുണ്ട്. അത് കന്യാസ്ത്രീ കാർമേലിന്റെ സ്മരണക്കായി സഹോദരൻ കോശി നിർമ്മിച്ചതാണ്. അതിന്റെ പേരാണ് സിസ്റ്റർ കാർമേൽ ഭവനം.
ലണ്ടനിലെ സ്ത്രീകളുടെ കെയരർ ഹോം ഇന്നറിയപ്പെടുന്നത് സിസ്റ്റർ കാർമേൽ ലേഡീസ് കെയർ ഹോം എന്നാണ്. മെക്സിക്കോയടക്കം ലോകത്തിന്റെ പലഭാഗങ്ങളിലും ആ പുണ്യവതിയുടെ നാമം ഇതുപൊലെ സ്മരിക്കപ്പെടുന്നു. ആ നാമത്തിൽ രോഗികൾക്ക് സൗഖ്യവും ലഭിച്ചതായി വത്തിക്കാൻ അടയാളപ്പെടുത്തികഴിഞ്ഞു.
അവിടെയെത്തിയ തങ്കപ്പനും ജോഷ്വവായും, സലാമത്തും, സുധീർഖാനും പരസ്പരം പങ്ക് വെച്ചത് ഇത് മാത്രമായിരുന്നില്ല. സിസ്റ്ററെ കൊലപ്പെടുത്തിയ ബോംബയിലെ മൂന്ന് അധോലോക ഭീകരരും മെക്സിക്കോയിലെ ആഗോളതലത്തിൽ സ്ത്രീകളെ വിറ്റ് കാശാക്കുന്ന വലിയൊരു ബിസ്സിനസുകാരനും ഇന്ന് തടങ്കൽ പാളയങ്ങളിൽ ജീവപര്യന്തം ശിക്ഷവാങ്ങി കഴിയുന്ന കാര്യമാണ്. ബോംബെയിലെ ഭീകരസംഘത്തെ ഏർപ്പെടുത്തിയത് ഇൗ ബിസ്സിനസ്സുകാരനായിരുന്നു. അതിന് സഹായമായത് സിസ്റ്ററുടെ ശിഷ്യ ജെസീക്കയുടെ പല വെളിപ്പെടുത്തലുകളായിരുന്നു.
“”ഇന്ത്യക്കൊപ്പം ബ്രിട്ടൻ, അമേരിക്കയിലെ
കുറ്റന്വേഷണ ഏജൻസികൾ ഇതിൽ ഇടപെട്ടതുകൊണ്ടാണ്
ഇവന്മാരെ കണ്ടെത്താൻ കഴിഞ്ഞത് ” സുധീർഖാൻ അഭിപ്രായപ്പെട്ടു
“”ഇവനെപ്പോലുള്ള കൊടുംഭീകരർക്ക് ജീവപര്യന്തമല്ല
കൊടുക്കേണ്ടത്. ഗൾഫിലേതുപൊലെ തലയറുത്ത് കൊല്ലണം.”
“”കോശിസാറും ഇതിനായി പലവെട്ടം ബോംബയിലെ കൊടതിയിൽ
പോയി പെങ്ങൾക്കായി വാദിച്ചില്ലെ?
കൊലക്കയർ കിട്ടാത്തതിൽ ഇപ്പോഴും
അദ്ദേഹത്തിന് വേദനയുണ്ട്” സലാമത്ത് പറഞ്ഞു.
“”തൂക്കി കൊന്നല്ലേലും ആ കാട്ടാളന്മാരെ
ജയിലിലാക്കിയത് വലിയകാര്യം. തങ്കപ്പൻ സന്തോഷത്തോടെ പറഞ്ഞു.
സിസ്റ്റർ കാർമേൽ ഭവനത്തിന്റെ മുൻവാതിലിൽ ഇളം നീലനിറത്തിൽ ഒരു കസവ്നാട ഘടിപ്പിച്ചു വെച്ചിരുന്നു.ഏലീമയാമ്മ കൊടുത്ത കത്രികകൊണ്ട് കോശി നാടമുറിച്ച് ഗൃഹാരംഭം കുറിച്ചു. അവിടെയുള്ളവർ ആഹ്ലാദഭരിതരായി കൈയ്യടിച്ചു.
രണ്ട് മംഗളകർമ്മങ്ങൾക്കും സാക്ഷ്യം വഹിക്കാൻ അയൽപക്കത്തുള്ള ഏതാനംപേർ മാത്രം.
ഒരു തുടർകഥയുടെ ചുരുളുകൾ ഇൗ രണ്ട് മംഗളകർമ്മങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്.
ഇൗ പ്രദേശത്ത് ഒരു കൊച്ചുകുടുംബം. ഗൃഹനാഥൻ മികച്ച മരപ്പണിക്കാരൻ. ഭാര്യയും യുവതിയായ മകളുമുള്ള ഒരു സന്തുഷ്ട കുടുംബം.
ധനസമ്പാദനം എെച്ഛിക വിഷയമായെടുത്തു പഠിക്കാതിരുന്നതിനാൽ പാവം മരപ്പണിക്കാരന് പാസ്മാർക്ക് പോലും കിട്ടിയില്ല. നിഷ്കളങ്കനായ ആ മനുഷ്യന് ഭാര്യയും മകളുമടങ്ങുന്ന സ്വന്തംകുടുംബം തന്നെയായിരുന്നു പർവ്വതശ്രേണി.
കടുത്ത ഒരു ഹൃദയാഘാതം ഇൗ മികച്ച മരപ്പണിക്കാരനെ മരണം കൊണ്ടുപോയി.
ജീവിത വിലങ്ങുകൾ എന്തെന്നുപോലുമറിയാത്ത ആ അമ്മയും മകളും പ്രത്യേക ചുറ്റുപാടിൽ വിറങ്ങലിച്ചു നിന്നു.
അഗ്നിയിലെരിയുന്ന മോഹങ്ങൾ തണുപ്പിച്ച് ആ അമ്മയും മകളും ഉപജീവനമാർഗ്ഗമായി കൂലിപ്പണിക്ക് ജാക്കിയുടെ അച്ഛനൊപ്പം കെട്ടിടനിർമ്മാണ ജോലിയിൽ പങ്കാളികളായി.
ആരോടും വിദ്വേഷവും പകയും വെറുപ്പുമില്ലാത്ത ഇൗ രണ്ട് മനുഷ്യജീവികളോട് ആ പ്രദേഷത്തുള്ളവർക്ക് അലിവും അനുതാപവും അടുപ്പവുമുണ്ടായി.
ഒറ്റപ്പെട്ടവരുടെ നിലവിളികൾ കേൾക്കാൻ ആളുകളുണ്ടായി. വർത്തമാനകാലത്തോട് കലഹിക്കാനറിയാത്ത ആ പാവങ്ങൾക്ക് താങ്ങും തണലുമേകാൻ നന്മമനസ്സിന്റെ ഉടമകളെത്തി.
വിവാഹപ്രായം കഴിഞ്ഞ മകൾക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി. കുടാതെ ആഭരണങ്ങളും, വസ്ത്രങ്ങളുമായി വിവാഹചിലവുകൾ മുഴുവനായും ദാനമായി നൽകാൻ അവിടുത്തെ പാവങ്ങളുടെ കണ്ണിലുണ്ണിയും ക്യാൻവാസിൽ ഒതുങ്ങാത്ത ഹൃദയവിശാലതയുള്ള സ്ഥലത്തേ പ്രശസ്തനായ അഭിഭാഷകൻ കൊട്ടാരം കോശി.
കുരവകളോടെ, താളമേളങ്ങളോടെ നല്ലവരുടെ അനുഗ്രഹാശിസ്സുകളോടെ ഒരു പൂജാരിയുടെ സാന്നിദ്ധ്യത്തിൽ വിവാഹം നടന്നു.
മംഗളകർമ്മത്തിന് സാക്ഷ്യം വഹിക്കാൻ കൊട്ടാരം കോശി മുന്നിൽ തന്നെയുണ്ടായിരുന്നു. കൂടെ ഏലീയാമ്മയും ആദ്യ വർഷ നിയമ വിദ്യാർത്ഥിനിയുമായ ഷാരോണും.
ഒരു തളിർവെറ്റിലയിൽ നൂറ്റിയൊന്ന് രൂപയുമായി നവദമ്പതികൾ കൊശിയുടെ കാൽക്കൽ പ്രണമിച്ചു. ഒരു കനത്ത കവർ മറുദക്ഷിണയായി കോശിയും നല്കി.
അവിടം കരഘോഷത്തിന്റെ മംഗള മന്ത്രധ്വനികൾ ഉയർന്നു. നവവധുവരൻന്മാരെ പുതിയ സിസ്റ്റർ കാർമേലിന്റെ ഭവനത്തിലേയ്ക്ക് പ്രവേശിപ്പിച്ചിട്ട് കോശിയും കുടുംബവും പുറപ്പെട്ടു.
രണ്ട് മംഗളകർമ്മങ്ങൾ കഴിഞ്ഞെത്തിയ കോശിയുടെ കാർ സ്വന്തം ഇടവക പള്ളിയുടെ സെമിത്തേരി വളപ്പിൽ കടന്നു.
അവിടെ രണ്ട് കല്ലറകൾ അലങ്കരിച്ചുവെച്ചിരിക്കുന്നു. അത് കൊട്ടാരം തറവാട്ടിലെ ശാമുവേലിന്റേയും സിസ്റ്റർ കാർമേലിന്റേതുമാണ്. അതിന് ചുറ്റും പൂക്കൾ പ്രാകാശിച്ചു നില്ക്കുന്നു.
അപ്പനും മകളും അടുത്തടുത്തായി ഉറങ്ങുന്നു. ഒരേയളവിൽ, ഒരേ മാതൃകയിൽ, ഒരേ കുരിശടയാളത്തിൽ, ഒരേ ഡിസൈനിൽ പണിത കല്ലറകൾ.
രണ്ട് കല്ലറകൾക്കും മുന്നിൽ കോശിയും ഭാര്യയും മകളും കൈയ്യിൽ കരുതിയിരുന്ന മെഴുകുതിരികൾ കത്തിച്ചുവെച്ച കണ്ണടച്ച് പ്രാർത്ഥിച്ചു. പ്രിയപ്പെട്ടവർ ശവകല്ലറക്കുള്ളിലുറങ്ങുന്നു. ആ സമയം കോശിയുടെ ഹൃദയം പിടഞ്ഞ് മിഴികൾ ഇൗറനണിഞ്ഞു. ഏലീയാമ്മയുടേയും ഷാരോണിന്റേയും കൺപോളകളിൽ നിന്നും കണ്ണുനീർതുള്ളികൾ എരിയുന്ന മെഴുകുതിരിപോലെയൊഴുകി വന്നു. തിളങ്ങിനിന്ന സൂര്യൻ കണ്ണീരിന്റെ സ്പർശനമേറ്റതുപോലെ മങ്ങി മങ്ങി വന്നു. ശോകാർദ്രരായി അവർ മടങ്ങാൻ തുടങ്ങി.
പള്ളിമേടയുടെ മച്ചിലിരുന്നു കുറുകിയിരുന്ന ഒരു പ്രാവ് പിതാവിന്റെ കല്ലറകുരിശിൽ വന്നിരുന്നിട്ട് പെട്ടന്നത് പറന്നുയർന്ന് സിസ്റ്റർ കാർമേലിന്റെ കല്ലറകുരിശിൽ അമർന്നിരുന്നു.
തൂവെള്ളനിറത്തിലുള്ള മനോഹരമായ ആ പ്രാവ് സ്വന്തം സഹോദരിക്ക് തുല്യമായ ഒരു മാടപ്രാവിനെപോലെ തോന്നി.
ആകാശത്ത് പ്രകമ്പനം കൊള്ളിക്കുന്ന മിന്നൽപിണരുകളും മാരിവില്ലിന്റെ വർണ്ണങ്ങളും തെളിഞ്ഞു.
ഇന്ന് സിസ്റ്റർ കാർമേലിന്റെ ഒന്നാം ചരമവാർഷികം.

(അവസാനിച്ചു)
കാരൂർസോമൻ