ധനുഷ് നിര്‍മിച്ചു വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘വിസാരണൈ’ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ഏറെ ആയിരുന്നു ഉദ്വേഗംനിറഞ്ഞ സിനിമ തീരാനോവായി ഉള്ളില്‍ കിടക്കും. അതിലും ഉദ്വേഗജനകമായിരുന്നു കഴിഞ്ഞദിവസം സിങ്കനല്ലൂരില്‍ നടന്നത്. അവിടെ ‘വിസാരണൈ’യുടെ കഥാകൃത്ത് നായകനായി . ലോക്ക്ഡൗണ്‍ കാരണം ആശുപത്രിയിലെത്താന്‍ കഴിയാതെ കോയമ്പത്തൂരിലെ വഴിയരികില്‍ ഒഡീഷ സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഈ വിഷമഘട്ടത്തില്‍ യുവതിക്ക് സഹായമായത് ‘വിസാരണൈ’ സിനിമയിലൂടെ ശ്രദ്ധേയനായ ഓട്ടോ ചന്ദ്രന്‍ എന്ന എം ചന്ദ്രകുമാറിന്റെ ഇടപെടലും.

ഒഡീഷയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികുടുംബത്തിലെ അംഗമായ യുവതിയാണ് വെള്ളിയാഴ്ച കോയമ്പത്തൂരിലെ റോഡ് സൈഡില്‍ പ്രസവിച്ചത്. പ്രസവ വേദന സഹിക്കാനാവാതെ വീട്ടിന് പുറത്തിറങ്ങിയ ഇവര്‍ കാമരാജര്‍ റോഡിലെ ഒരു പാര്‍ട്ടി ഓഫീസിനു മുന്നില്‍ തളര്‍ന്നു വീഴുകയായിരുന്നു.

സമീപത്തെ വീടുകളിലുള്ളവര്‍ ഉടന്‍ ചുറ്റും കൂടി നിന്നെങ്കിലും ആര്‍ക്കും യുവതിയെ സഹായിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പ്രദേശത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകന്‍ സഹായം തേടി ചന്ദ്രകുമാറിന്റെ വീട്ടിലെത്തി.

ചന്ദ്രകുമാറിന്റെ മകള്‍ ജീവയായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭക്ഷണ വിതരണത്തിനായി പുറത്ത് പോയ ചന്ദ്രകുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് ജീവ വിവരങ്ങളറിയിച്ചു. വീട്ടില്‍ നിന്ന് 300 മീറ്ററോളം അകലെയായിരുന്ന അദ്ദേഹം ഉടന്‍ സംഭവസ്ഥലത്തെത്തി.

ഇതിനിടെ ചിലര്‍ ആംബുലന്‍സിനായി ശ്രമിച്ചെങ്കിലും അവ സമയത്ത് എത്തിച്ചേര്‍ന്നില്ല. യുവതിയെ സമീപത്തെ ഒരു മരത്തണലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ ചന്ദ്രകുമാര്‍ ഉടന്‍ തന്നെ യുവതിയുടെ പ്രസവത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യം യുവതി ചന്ദ്രകുമാറിനെ തടഞ്ഞെങ്കിലും പിന്നീട് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ സുരക്ഷിതമായി ഒരാണ്‍ കുഞ്ഞിന് യുവതി ജന്മം നല്‍കുകയും ചെയ്തു.

പ്രസവം കഴിഞ്ഞശേഷം ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.</span>

സിങ്കനല്ലൂരില്‍ കാമരാജ് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ഒഡീഷക്കാരായ നൂറുകണക്കിന് അതിഥിതൊഴിലാളികളുണ്ട്. ഇതില്‍ 26-കാരിയായ യുവതി പ്രസവവേദനയുമായി സി.പി.ഐ. ഓഫീസിനുസമീപം 108 ആംബുലന്‍സ് കാത്ത് നില്‍ക്കുകയായിരുന്നു. വേദനകൂടി യുവതി പ്രസവത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. കൂടെയുണ്ടായിരുന്നവര്‍ പകച്ചു നില്‍ക്കുമ്പോള്‍ ഓട്ടോചന്ദ്രന്‍ യുവതിയുടെ അടുത്തെത്തി. ഭര്‍ത്താവിന്റെ മടിയിലിരുന്ന് കരഞ്ഞ യുവതിയുടെ പ്രസവമെടുക്കാന്‍ സഹായിച്ചു. ആണ്‍കുഞ്ഞിനെ കൈയിലെടുത്തു.

അപ്പോഴേക്കും സ്ഥലത്തെത്തിയ മകള്‍ ജീവയോട് വൃത്തിയുള്ള ഒരു കത്തി പൊക്കിള്‍ക്കൊടി മുറിക്കാന്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ 108 ആംബുലന്‍സിലെ ആരോഗ്യപ്രവര്‍ത്തകരെത്തി പൊക്കിള്‍ക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ലണ്ടനിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയായ ജീവ തന്റെ അച്ഛന്റെ ഓട്ടോ അന്വേഷിച്ച് രാവിലെ ഒരാള്‍ വന്നതുമുതലുള്ള കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ഈ വിവരം അറിഞ്ഞത്. അതോടെ ‘ലോക്കപ്പ്’ എഴുതി സിനിമയില്‍ കയറിയ ഓട്ടോചന്ദ്രന്‍ ലോക്ഡൗണ്‍ കാലത്ത് വീണ്ടും ജനമനസ്സില്‍ കയറി.

ചന്ദ്രകുമാറിന്റെ ‘ലോക്കപ്പ്’ എന്ന നോവലിനെ ആധാരമാക്കിയാണ് വെട്രിമാരന്‍ ‘വിസാരണൈ’ എന്ന സിനിമ ഒരുക്കിയത്. മികച്ച തമിഴ് ചിത്രത്തിനും സഹനടനും എഡിറ്റിങ്ങിനും ഉള്ള ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആ വര്‍ഷം ഓസ്‌കറിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയും ലഭിച്ചു.