ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണാ മഹാമാരി ലോകം കീഴടക്കാൻ ആരംഭിച്ചിട്ട് ഒരു വർഷം കഴിയുമ്പോൾ ലോകമെങ്ങും കോവിഡ്-19 സംബന്ധമായ വളരെയേറെ പഠനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കമലേഷ് കമലേഷിൻെറ നേതൃത്വത്തിൽ നടത്തിയ പഠനം രോഗമുക്തി നേടിയ കോവിഡ് രോഗികളുടെ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതാണ്. ഇതനുസരിച്ച് 47780 കോവിഡ് -19 വിമുക്തി നേടിയ രോഗികളിൽ നടത്തിയ പഠനത്തിൽ 29.4 ശതമാനം ആൾക്കാരും 140 ദിവസത്തിനുള്ളിൽ തിരിച്ച് ഹോസ്പിറ്റലുകളിൽ അഡ്മിറ്റാക്കപ്പെടുകയും 12.3 ശതമാനം പേരും മരണത്തിന് കീഴടങ്ങിയതായും കണ്ടെത്തി . അതായത് കോവിഡ മുക്തരായവരിൽ എട്ടിൽ ഒരാൾ മരണത്തിന് കീഴടങ്ങി എന്ന ഞെട്ടിപ്പിക്കുന്ന കണക്ക് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ വൻ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത് .

കോവിഡ്-19 അതിജീവിച്ചവരിൽ പിന്നീട് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, വിട്ടുമാറാത്ത കരൾ വൃക്ക രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതകളിലേയ്ക്കാണ് പഠനം വിരൽചൂണ്ടുന്നത്. കോവിഡ് മുക്തരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നടത്തപ്പെട്ട ഏറ്റവും വലിയ പഠനം ആണിതെന്ന് ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രൈമറി കെയർ ഡയബറ്റിസ് ആൻഡ് വാസ്കുലർ മെഡിസിൻ പ്രൊഫസറുമായ കമലേഷ് കമലേഷ് പറഞ്ഞു. കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടത്തപ്പെടേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൈറസ് ടെസ്റ്റ് നടത്തി 28 ദിവസത്തിനുള്ളിൽ മരിക്കുന്ന രോഗികളെ മാത്രമേ നിലവിൽ കോവിഡ്-19 മരണങ്ങളായി സർക്കാർ കരുതുന്നുള്ളൂ. എന്നാൽ കോവിഡ് മൂലമുള്ള മരണങ്ങളുടെ യഥാർത്ഥ കണക്കുകൾ ഇവയ്‌ക്കെല്ലാം അപ്പുറമാണ് എന്ന സത്യത്തിലേയ്ക്കാണ് ഈ പഠനങ്ങൾ വിരൽചൂണ്ടുന്നത്.