ഡോ. ഐഷ വി

പുതിയ തലമുറയെ മാറ്റി നിർത്തിയാൽ ഒട്ടുമിക്കയാളുകളും അധ്യാപകരുടേയും രക്ഷിതാക്കളുടേയും വീട്ടിലെ മുതിർന്നവരുടേയും ശിക്ഷകളും ശാസനകളും ഏറ്റായിരിക്കും വളർന്നിട്ടുണ്ടാകുക. ” അടിച്ചു വളർത്താത്ത കുട്ടിയും അടച്ചു വേവിക്കാത്ത കറിയും ഒന്നിനും കൊള്ളില്ലെന്ന” പഴഞ്ചൊല്ല് തന്നെ അതിനെ ഓർമ്മിപ്പിക്കാനായി നമ്മുടെ നാട്ടിലുണ്ടല്ലോ? ഇന്ന് കുട്ടികളെ അടിച്ചു വളർത്തുന്ന പരിപാടി കുട്ടികളുടെ അവകാശ നിയമപ്രകാരം ഇല്ല. അടി ഇന്നൊരു പ്രാകൃത ശിക്ഷാ രീതിയായി കണക്കാക്കുന്നു. കുട്ടികളെ സ്നേഹിച്ചും ലാളിച്ചും ശാസിച്ചും സമ്മാനങ്ങൾ നൽകിയും പ്രോത്സാഹിപ്പിച്ചും നേർവഴിക്കു നയിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത്. കുട്ടികളുടെ സ്വഭാവ രൂപീകരണം ഏകദേശം 8 – 10 വയസ്സിനുള്ളിൽ പൂർത്തിയാകുന്നു. ഇന്ന് പല രക്ഷിതാക്കളും ഈ കാലയളവിൽ കൂട്ടികളിൽ മൂല്യങ്ങൾ പകർന്നു നൽകാൻ ശ്രദ്ധിക്കാത്തതു കൊണ്ട് പിന്നീടത് ഹൈസ്കൂൾ – കോളേജ് അധ്യാപകർക്ക് ബുദ്ധിമുട്ടാകാറുണ്ട്. നമ്മൾ കൃഷി ചെയ്യുമ്പോൾ തറയിൽ കിടക്കുന്ന അല്ലെങ്കിൽ പന്തലിൽ നിന്ന് ഞാന്നുകിടക്കുന്ന അല്ലെങ്കിൽ താങ്ങിൽ നിന്ന് വേറിട്ടു കിടക്കുന്ന പാവലും കോവലുമൊക്കെ തക്ക സമയത്ത് താങ്ങിൽ കയറ്റിയില്ലെങ്കിൽ വള്ളിയുടെ വളർച്ച മുരടിച്ചു നല്ല കായ്ഫലമില്ലാതാകുന്നതുപോലെ മുതിർന്നവരും അധ്യാപകരും തക്ക സമയത്ത് ശ്രദ്ധിച്ച് വേണ്ട രീതിയിൽ നയിച്ച് വളർത്താത്ത കുട്ടികൾ പാഴായി പോകുന്നു. അതിന്റെ ഉത്തരവാദിത്വം മുതിർന്നവർ ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ്.

ഞങ്ങളുടെ കുട്ടിക്കാലത്ത് അച്ഛനമ്മമാരിൽ നിന്ന് പല ഗുരുത്വകേടുകൾക്കും തല്ലു കൊണ്ടിട്ടുണ്ട്. അതിൽ ഏറ്റവും വല്യ ശിക്ഷയെന്ന് എനിയ്ക്ക് തോന്നിയത് ഞാൻ ഒന്നാം പാഠം കീറിയതിന് അച്ഛന്റെ തല്ലു കൊണ്ടതാണ്. ഒന്നാം പാഠത്തിലെ ആകർഷണീയമായ ചിത്രങ്ങൾ ഞാൻ വെട്ടിയെടുത്ത് അച്ഛന്റെ മേശയിൽ നിന്നും പശയെടുത്ത് പലയിടത്തായി ഒട്ടിച്ചു വച്ചു. അച്ഛൻ അത് കണ്ടുപിടിച്ചു. എന്നെ ശാസിച്ച ശേഷം പുതിയ പാഠപുസ്തകം വാങ്ങിത്തന്നു. ഞാനതിൽ നിന്ന് വീണ്ടും ചിത്രങ്ങൾ വെട്ടിയെടുത്തു. ഒരു ദിവസം അച്ഛൻ എന്നെ പഠിപ്പിക്കാനായി അടുത്തു വിളിച്ചിരുത്തി. പുസ്തകം നിവർത്തി താളുകൾ ഓരോന്നായി മറിച്ചപ്പോൾ അച്ഛന്റെ കോപം വർദ്ധിച്ചു വർദ്ധിച്ചു വന്നു. ഞങ്ങളുടെ നെല്ലി കുന്നിലെ വാടക വീടിന്റെ പരിസരത്ത് ശീമക്കൊന്ന, വട്ട , ഇലന്ത എന്നീ മരങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ശീമക്കൊന്നയുടെ കമ്പായിരുന്നു ഞങ്ങളെ തല്ലാനായി ഉപയോഗിച്ചിരുന്നത്. എനിയ്ക്കിത്തിരി വലിയ ശീമക്കൊന്നക്കമ്പ് അനുജന് അതിൽ ചെറിയത്. അനുജത്തിയ്ക്ക് ഈർക്കിൽ . ഇതായിരുന്നു ആദ്യ കാലത്തെ പതിവ്. അച്ഛൻ ഞങ്ങളെ ശിക്ഷിക്കുന്ന സമയത്ത് അമ്മ തടസ്സം പിടിക്കാൻ വരാറേയില്ല. ഒന്നാം പാഠം രണ്ടാമതും കീറിയത് കണ്ടുപിടിച്ച ദിവസം രാത്രിയിൽ വീട്ടിലുണ്ടായിരുന്ന ശീമക്കൊന്ന കമ്പെടുത്ത് അച്ഛൻ എന്നെ പൊതിരെ തല്ലി. പിഞ്ച് ശീമക്കൊന്നയായതിനാൽ തല്ലുമ്പോൾ കമ്പിന്റെ തുമ്പു മുതൽ താഴോട്ട് ഒടിഞ്ഞൊടിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു. എന്നിട്ടും അച്ഛന്റെ ദേഷ്യം തീർന്നില്ല. പിന്നെ രാത്രി തന്നെ പുറത്തുപോയി മറ്റൊരു ശീമകൊന്നക്കമ്പു കൂടി അച്ഛൻ വെട്ടിക്കൊണ്ടുവന്നു. അച്ഛന്റെ ദേഷ്യം തീരുന്നതു വരെ എന്നെ തല്ലി. കാലുകൾ നിറച്ച് അടി കൊണ്ട പാടുകളായി. അതോടെ ഞാൻ പുസ്തകങ്ങൾ ഭംഗിയായി താളിന്റെ അറ്റം പോലും മടങ്ങാതെ സൂക്ഷിക്കാൻ പഠിച്ചു. അച്ഛൻ അടിച്ച് കഴിഞ്ഞ് ഞങ്ങൾ കുട്ടികളെ എടുത്തു കൊണ്ടു നടന്ന് സ്നേഹിക്കും. എന്ത് കുറ്റം ചെയ്തതിനാലാണ് തല്ലേണ്ടി വന്നതെന്നും മറ്റും കാര്യമായി പറഞ്ഞു തരും. അതിനാൽ അച്ഛൻ തല്ലുന്നതു കൊണ്ട് ഞങ്ങൾക്ക് അച്ഛനോട് ദേഷ്യമൊന്നും തോന്നിയിരുന്നില്ല. പിറ്റേന്ന് രാത്രി എനിയ്ക്ക് പുതിയ ഒന്നാം പാഠം കിട്ടി.

തല്ലു കൊണ്ട രാത്രി അമ്മയ്ക്ക് പണിയായി. അമ്മ എന്റെ കാലൊക്കെ പിടിച്ചു നോക്കി. അമ്മയ്ക്ക് ഉള്ളിൽ സങ്കടം വന്നു കാണും. അന്നു രാത്രി എന്റെ യൂണിഫോം പാവാടകളിലൊന്ന് അമ്മ അഴിച്ചു. തങ്ങളുടെ തയ്യൽ മെഷീനിൽ അഴിച്ച പാവാടയുടെ ഭാഗങ്ങൾ മറ്റേ പാവാടയുമായി കൂട്ടി ചേർത്ത് തയ്ച്ച് കണങ്കാൽ വരെ ഇറക്കമുള്ള പാവാടയാക്കി മാറ്റി. പിറ്റേന്ന് അതു മുടുത്താണ് ഞാൻ സ്കൂളിൽ പോയത്. ആരും അതൊന്നും അന്ന് ശ്രദ്ധിച്ചില്ല. എന്റെ കാലിലെ പാടുകൾ മാഞ്ഞു കഴിഞ്ഞപ്പോൾ അമ്മ പാവാട അഴിച്ച് തയ്ച്ച് രണ്ട് പാവാടയാക്കി മാറ്റി. പിന്നീട് ഇത്രയും വലിയ തല്ല് അച്ഛൻ ഞങ്ങളെ തല്ലിയിട്ടില്ല. അച്ഛൻ പിന്നീട് ഞങ്ങളെ തല്ലുമ്പോൾ ഞങ്ങളറിയാതെ അമ്മ അച്ഛനെ ഒന്നു തോണ്ടി നിയന്ത്രിക്കുമായിരുന്നു. ഇത് അവർ തമ്മിലുള്ള ഒരു ധാരണ പ്രകാരമായിരുന്നു. ഇതൊക്കെ വളരെക്കാലം കഴിഞ്ഞാണ് ഞങ്ങൾ അറിയുന്നത് തന്നെ.

ഞങ്ങൾ മൂന്നുപേരും അടികൂടിയ ശേഷം അച്ഛന്റെ മുന്നിലെത്തി പരാതി പറഞ്ഞാൽ അച്ഛൻ ഓരോരുത്തരും ചെയ്ത കുറ്റത്തിനനുസരിച്ചുള്ള ശിക്ഷ തരുമായിരുന്നു. അതിനു ശേഷം ഞങ്ങൾക്ക് ഗുണപാഠ കഥകളും പഞ്ചതന്ത്രം കഥകളും പറഞ്ഞു തരും. മൂന്നുപേരും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചൂലിന്റെ ഉദാഹരണ സഹിതം പറഞ്ഞു തന്നു. ഒരു ചൂലിലെ ഈർക്കിലുകൾ ഒറ്റ ഒറ്റയായെടുത്താൽ വേഗത്തിൽ ഒടിച്ചൊതുക്കാം എന്നാൽ ഒരു ചൂൽ ഒന്നായി ഒടിക്കാൻ പറ്റില്ലെന്ന് പറഞ്ഞു തന്നു. പിൽക്കാലത്ത് പലവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഞങ്ങൾ മൂവരും ഒറ്റക്കെട്ടായി നിൽക്കാൻ ഈ കാര്യങ്ങൾ ഇടയാക്കി. അതു പോലെ ശമഠ ദമം ഉപരതി ശ്രദ്ധ തിദി ക്ഷ എന്നിവ നേടേണ്ടെ തിനെ കുറിച്ചും , സാമം ദാനം ഭേദം ദണ്ഡം എന്ന ചതുരുപായങ്ങളെ കുറിച്ചും അച്ഛൻ പറഞ്ഞു തന്നു. ക്ഷമ മക്കളിൽ നിന്നാണ് പഠിക്കുന്നതെന്നും അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട്.

അച്ഛൻ വളരെ ക്ഷമിച്ച ഒരു കാര്യമായിരുന്നു അനുജന്റെ ഉറക്കത്തിലുള്ള മുള്ളൽ സ്വഭാവം. ഏഴാം ക്ലാസ്സിൽ പഠിക്കുന്നതുവരെയും അവൻ തുടർന്നു. കിടക്കുന്നതിന് മുമ്പ് മൂത്രമൊഴിപ്പിച്ച് കിടത്തിയാലും അവൻ വീണ്ടും ഇതാവർത്തിച്ചു വന്നു. എനിയ്ക്കും അനുജത്തിയ്ക്കും ഈ ശീലം നന്നെ ചെറുപ്രായത്തിൽ നിന്നു. അങ്ങനെ ഒരു രാത്രി അച്ഛൻ ഒരു കമ്പുമായി ഉണർന്നിരുന്നു. അനുജൻ ഉറക്കത്തിൽ മൂത്രമൊഴിച്ച മാത്രയിൽത്തന്നെ അച്ഛൻ ഒരടി അവനു കൊടുത്തു. അവൻ ഞെട്ടിയുണർന്നു. കാര്യം ബോധ്യപ്പെട്ടു. ആ ദു:ശ്ശീലത്തിന് എന്നെന്നേയ്ക്കുമായി പൂർണ്ണ വിരാമമിട്ടു.
കൈയ്യക്ഷരം നന്നാവാൻ കൃത്യമായി പകർത്തിയെഴുതുക എന്നത് അച്ഛന് നിർബന്ധമായിരുന്നു. ഞാനും അനുജത്തിയും ഞങ്ങളുടെ പണി പൂർത്തിയാക്കി വയ്ക്കും. അനുജന്റെ പണി പൂർത്തിയാകാതെ കിടക്കും. അങ്ങനെ ഇത് പല പ്രാവശ്യം ആവർത്തിച്ചപ്പോൾ അച്ഛൻ അമ്മയേയും മകനേയും രാത്രിവീട്ടിൽ നിന്നും പുറത്താക്കി. അമ്മ പകർത്തെഴുത്ത് ബുക്കുകളും പേനയും ജനലിലൂടെ ആവശ്യപ്പെട്ടു. ഞാൻ എടുത്തു കൊടുത്തു. രാത്രി ഒരു മണി കഴിഞ്ഞപ്പോൾ അനുജൻ പകർത്തിയെഴുതിക്കഴിഞ്ഞു. പിന്നീട് അച്ഛൻ രണ്ടു പേരേയും വീട്ടിൽ പ്രവേശിപ്പിച്ചു.

തക്ക സമയത്തെ രക്ഷിതാക്കളുടെ ഇടപെടലുകൾ മൂന്നു മക്കളേയും നേർ വഴിക്ക് നയിക്കാൻ സഹായിച്ചു. ചതുരുപായങ്ങളിൽ ദണ്ഡം അച്ഛൻ അവസാനമേ പ്രയോഗിച്ചിരുന്നുള്ളൂ. അതുപോലെ തന്നെയാണ് ഞാനും. ഓരോ കുഞ്ഞിനേയും തക്കസമയത്തെ തിരുത്തലുകൾ കൊണ്ട് നന്നാക്കിയെടുക്കാൻ സാധിക്കും. അങ്ങനെ തിരുത്തിയെടുത്താൽ മാത്രമേ അവർ ഉത്തമ പൗരന്മാരായി മാറുകയുള്ളൂ. രക്ഷിതാക്കൾ അവരുടെ ഉത്തരവാദിത്തങ്ങൾ നന്നായി പൂർത്തീകരിക്കുക തന്നെ വേണം.

 

  ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.