സ്‌കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ കുട്ടികളെ അവധിയെടുപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവ്. അകാരണ അവധിക്ക് സ്‌കൂള്‍ അധികൃതര്‍ ഈടാക്കുന്ന പിഴ കൊടുക്കാന്‍ കുട്ടികളുടെ സ്‌കൂള്‍ ബജറ്റില്‍ തുക കണ്ടെത്തുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. വീട്ടുകാരുടെ അറിവോടെ ഇത്തരം അവധികളെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ സമീപ കാലത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇഗ്ലണ്ടിലെയും വെയില്‍സിലെയും പ്രദേശിക സ്‌കുള്‍ അതോറിറ്റികള്‍ ഏതാണ്ട് 400,000 പേര്‍ക്കാണ് അകാരണ അവധിക്ക് പിഴ വിധിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ഹോളിഡേ ആഘോഷിക്കുന്നതിനായി കുട്ടികളെ കൊണ്ടുപോകുന്നതാണ് അവധിയെടുക്കലിന്റെ പ്രധാന കാരണം. വീട്ടുകാരുടെ അറിവോടെ കാരണമായി അവധിയെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

സ്‌കൂള്‍ കൗണ്‍സിലുകളുടെ വ്യത്യാസം അനുസരിച്ച് ശരാശരി പിഴ നല്‍കുന്ന കാര്യത്തില്‍ വ്യതിയാനങ്ങളുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോയുടെ സഹായത്താല്‍ ബിബിസിക്ക് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അക്കാദമിക്ക് സമയത്ത് യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന വീട്ടുകാര്‍ തങ്ങളുടെ കുട്ടിക്ക് സ്‌കൂളില്‍ ഒടുക്കേണ്ടി വരുന്ന പിഴയും ഉള്‍പ്പെടുത്തിയാണ് ബജറ്റ് നിര്‍ണയിക്കുന്നതെന്ന് കാംമ്പയിനേര്‍സ് പറയുന്നു. 60 പൗണ്ടാണ് ശരാശരി സ്‌കൂളുകള്‍ ഈടാക്കുന്ന പിഴ. ശരാശരി ശതമാനത്തിലും 5 മടങ്ങ് കൂടുതല്‍ തവണ പിഴ ഈടാക്കിയ കൗണ്‍സില്‍ ഐല്‍ ഓഫ് വൈറ്റിലേതാണ്. ഈ തീരുമാനം ജോണ്‍ പ്ലാറ്റ് എന്ന ബിസിനസുകാരനുമായിള്ള വലിയൊരു നിയമ യുദ്ധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിരുന്നു. സ്‌കൂളിന്റെ അനുവാദമില്ലാതെ ജോണ്‍ പ്ലാറ്റ് തന്റെ മകളെ ഫ്‌ളോറിഡയിലെ ഡിസ്‌നിലാന്റിലേക്ക് യാത്രയ്ക്ക് കൊണ്ടു പോയി. ഇതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ജോണ്‍ പ്ലാറ്റിന്റെ മകള്‍ക്ക് പിഴ ശിക്ഷ വിധിച്ചത്.

മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതി വരെയും എത്തിയ സ്‌കൂളും പ്ലാറ്റുമായുള്ള നിയമ യുദ്ധം ഏറെ ജനശ്രദ്ധയാകര്‍ശിച്ച നിയമ പോരാട്ടങ്ങളിലൊന്നായിരുന്നു. അര ദിവസത്തെ അനുമതിയില്ലാത്ത അവധി പോലും നിയമ വിരുദ്ധമാണെന്ന് കേസ് പരിഗണിച്ച കോടതി പ്രസ്താവിച്ചു. ഐല്‍ ഓഫ് വൈറ്റിലെ മജിസ്‌ട്രേറ്റ് കോടതി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്ന് പരമോന്നത നീതി പീഠം വിധിയെഴുതി. വെറും 60 പൗണ്ട് പിഴ അടച്ചാല്‍ തീരാവുന്ന പ്രശ്‌നത്തിന്‍ മേല്‍ പ്ലാറ്റിന് അവസാനം 2,000 പൗണ്ട് പിഴ നല്‍കേണ്ടി വന്നു. സുപ്രീം കോടതി കോടതിയുടെ വിധി നിലനിന്നിട്ടും സ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് അകാരണമായി അവധിയില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുവെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ചുരുങ്ങിയത് ഒരു ദിവസമെങ്കിലും അനുവാദമില്ലാതെ അവധിയെടുക്കുന്ന 2 മില്ല്യണ്‍ കുട്ടികളുണ്ടെന്നാണ് കണക്ക്.