പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ കൊലപാതകത്തില്‍ അമ്മയ്ക്കും പങ്കെന്ന് കുട്ടിയുടെ പിതാവ്. അമ്മയും രണ്ടാനച്ഛനായ കാമുകനും ചേര്‍ന്ന് കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്നും പിതാവ് പറഞ്ഞു.

തന്റെയൊപ്പം രാജപാളയത്ത് താമസിച്ചിരുന്ന കുട്ടിയെ ഭാര്യയും കാമുകനും ചേര്‍ന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു. രണ്ടാനച്ഛന്‍ കുട്ടിയെ മുന്‍പും പല തവണ ഉപദ്രവിച്ചിരുന്നു. കൊലപാതകത്തില്‍ ഭാര്യക്കും പങ്കുണ്ടെന്നുമാണ് ഇയാളുടെ ആരോപണം.

കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. അറസ്റ്റിലായ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചതോടെ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്.

അതേസമയം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ കുട്ടിയുടെ മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആദ്യം തമിഴ്‌നാട്ടില്‍ സംസ്‌കരിക്കാനാണ് ബന്ധുക്കള്‍ തീരുമാനിച്ചത്. എന്നാല്‍ ഇവരുടെ സാമ്പത്തികാവസ്ഥ മോശമാണന്ന് അറിഞ്ഞതോടെ പോലീസും നഗരസഭ അധികൃതരും ചേര്‍ന്ന് മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു.