മയിലുകള്‍ ഇണ ചേരില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദമായതോടെ നേട്ടം കൊയ്ത് ചൂളന്നൂര്‍ മയില്‍ സംരക്ഷണകേന്ദ്രം. ദിവസേന 10 മുതല്‍ 12വരെ സന്ദര്‍ശകര്‍ മാത്രം എത്തിയിരുന്ന മയില്‍ സങ്കേതത്തില്‍ ഇപ്പോള്‍ എത്തുന്നത് 200 മുതല്‍ 300 വരെ ആളുകള്‍. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായത്.

ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിച്ചാണ് പെണ്‍മയിലുകള്‍ ഗര്‍ഭധാരണം നടത്തുന്നതെന്നുമായിരുന്നു രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മയുടെ വിവാദ പ്രസ്താവന. ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയ ഉള്‍പെടെയുള്ള മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. മയിലുകള്‍ ഇണചേരുന്നത് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി പറഞ്ഞതുപോലെയല്ലെന്ന് വ്യക്തമാക്കി യഥാര്‍ത്ഥ ഇണചേരല്‍ രീതിയെക്കുറിച്ച് പ്രത്യേക പഠനക്ലാസും അധികൃതര്‍ ഏര്‍പെടുത്തിയിട്ടുണ്ട്. മറ്റ് പക്ഷികളെപ്പോലെയാണ് മയിലും ഇണ ചേരുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ പ്രദര്‍ശനവും ഒപ്പമുണ്ട്.