മലയാളം യുകെ ന്യൂസ് ഡെസ്ക്

ലണ്ടന്‍ : യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്കറിയയ്ക്ക് വീണ്ടും തിരിച്ചടി. യുകെയിലെ ഉന്നത നീതിപീഠമായ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈകോര്‍ട്ടില്‍ വിചാരണ നടന്ന കേസിലാണ് ഷാജന്‍ സ്കറിയയ്ക്ക് എതിരെ വീണ്ടും വിധിയുണ്ടായിരിക്കുന്നത്. 45000 പൗണ്ടും (നാല്‍പ്പത് ലക്ഷത്തിലധികം രൂപ) പരാതിക്കാരന് ഉണ്ടായിരിക്കുന്ന കോടതി ചെലവും നല്‍കണമെന്നാണ് ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടായിരിക്കുന്നത്. കോടതി ചെലവ് ഏകദേശം നാല്‍പ്പതിനായിരം പൗണ്ടോളം വരും. ക്രിമിനല്‍ കേസില്‍ നേരത്തെ 35000 പൗണ്ട് പിഴയടച്ചിരുന്നു. ഇതോടെ ഷാജന്‍ സിവില്‍ കേസിലും, ക്രിമിനല്‍ കേസിലും ആയി നല്‍കുന്ന നഷ്ടപരിഹാരം ഒരു കോടി ഇന്ത്യന്‍ രൂപയിലധികമാണ്.

അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം തന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മലയാളി എന്ന പോര്‍ട്ടലിന് നല്‍കണമെന്നും ഇതിനായി വന്‍ തുക തനിക്ക് നല്‍കണമെന്നുമുള്ള ഷാജന്‍ സ്കറിയയുടെ ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഈ കേസിനാധാരമായ സംഭവങ്ങളുടെ തുടക്കം. പരസ്യം നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഷാജന്‍ സ്കറിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ കുറിച്ചും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ബിസിനസ് സംരംഭങ്ങളെ കുറിച്ചും വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. നിരന്തരമായി പ്രസിദ്ധീകരിക്കപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് യുകെയിലെയും ഇന്ത്യയിലെയും കോടതികളില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും നിയമനടപടികള്‍ സ്വീകരിച്ചു.

നിയമ നടപടികളെ ആദ്യഘട്ടത്തില്‍ പുച്ഛത്തോടെ കണ്ട ഷാജന്‍ സ്കറിയ തന്‍റെ നുണകള്‍ തന്നെ സഹായിക്കുന്ന ബിസിനസ്സുകാരുടെ പണക്കൊഴുപ്പിന്‍റെ സഹായത്തോടെ കോടതിയില്‍ സ്ഥാപിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു . അതുകൊണ്ട് തന്നെ സിവില്‍ , ക്രിമിനല്‍ കോടതികളില്‍ മികച്ച വക്കീലന്മാരെ നിയോഗിച്ച് വാദമുഖങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതിലെ പൊള്ളത്തരങ്ങള്‍ കോടതികള്‍ തിരിച്ചറിയുകയായിരുന്നു. ഷാജന് എതിരെ ആദ്യവിധി വന്നത് ഷ്രൂസ്ബറി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നായിരുന്നു. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ 650 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി ചെലവ് നല്‍കാനുമായിരുന്നു ഇവിടെ ഉണ്ടായ വിധി. എന്നാല്‍ തനിക്ക് വേണ്ട വിധത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം തന്നില്ല എന്ന് പറഞ്ഞ് ഈ കേസില്‍ ഷാജന്‍ അപ്പീലിന് അനുമതി തേടി. തുടര്‍ന്ന് സ്റ്റഫോര്‍ഡ് ക്രൌണ്‍ കോടതിയില്‍ നടന്ന അപ്പീല്‍ ഹിയറിംഗില്‍ ഷാജന്‍ സ്കറിയ നേരിട്ട് ഹാജരായി വിവിധ വാദങ്ങളും തെളിവുകളും ഉന്നയിച്ചെങ്കിലും ഇവ കോടതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ കേസ്സില്‍ പരാതിക്കാരന് 35000 പൗണ്ട് ഷാജന്‍ പിഴയായി നല്‍കുകയും ചെയ്തു.

ഈ സമയത്ത് തന്നെ ഹൈക്കോടതിയില്‍ സിവില്‍ കേസില്‍ വാദം തുടരുന്നുണ്ടായിരുന്നു. ക്രിമിനല്‍ കോടതിയില്‍ വാദമുഖങ്ങള്‍ എല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിവില്‍ കേസിലും തോല്‍വി ഉറപ്പിച്ച ഷാജന്‍ സ്കറിയ ഇതിനിടയില്‍ പരാതിക്കാരനെ നേരില്‍ കണ്ട് മാപ്പ് പറയുകയും കോടതി നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നപേക്ഷിച്ച് കാലു പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ താന്‍ സത്യസന്ധനായ വ്യക്തിയാണ് എന്ന രീതിയില്‍ മാന്യതയുടെ മൂടുപടം അണിയാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഇത് ഷാജന്റെ സ്ഥിരം സ്വഭാവമാണെന്ന് മനസ്സിലാക്കിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് കേസ്സിന് കോടതി വഴി തന്നെ തീര്‍പ്പ് ഉണ്ടാകണമെന്ന നിശ്ചയത്തോടെ മുന്നോട്ട് പോവുകയായിരുന്നു. ഇതില്‍ ആണ് ഇപ്പോള്‍ കോടതി 45000 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി നടപടികള്‍ക്കായി ചെലവായ തുക നല്കാനും വിധിച്ചിരിക്കുന്നത്.

ഇതിനിടയില്‍ തെളിവുകള്‍ എല്ലാം തള്ളപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ തോല്‍ക്കുമെന്ന് ഉറപ്പായ ഷാജന്‍ തനിക്ക് കേസ് നടത്താന്‍ പണമില്ല എന്ന സഹതാപം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പണം ലഭിക്കാത്തതിനാല്‍ കേസില്‍ ഹാജരാകുന്നില്ല എന്ന രീതിയില്‍ ഒരു കത്ത് തന്‍റെ സോളിസിറ്ററെ കൊണ്ട് തയ്യാറാക്കി അയപ്പിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് വഴി സാങ്കേതികമായി കേസ് തോറ്റതാണ് എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഷാജന്‍ സ്കറിയയുടെ ഉദ്ദേശ്യം. ഈ രീതിയില്‍ ഇയാള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഫെബ്രുവരി 23 ന് കോടതിയില്‍ നേരിട്ട് ഹാജരായി ഷാജന്‍ സ്കറിയ സമര്‍പ്പിച്ച എല്ലാ വാദങ്ങളും തള്ളിയ കോടതി ഷാജന്‍ നഷ്ടപരിഹാരം നല്‍കണമെന്ന തീര്‍പ്പ്‌ അന്ന് തന്നെ പറഞ്ഞിരുന്നു. ഇന്നലെ കോടതിയില്‍ നടന്നത് നഷ്ടപരിഹാരം എത്രയെന്ന തീര്‍പ്പാക്കല്‍ മാത്രമാണ്. എന്നാല്‍ ആ സമയത്ത് ഹാജരാകാതെയും സോളിസിറ്റര്‍ക്ക് ഫീസ്‌ നല്‍കാതെയും നാടകം കളിക്കാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. ഈ സമയത്ത് ഷാജന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പ്രത്യേക ഗുണം ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന് ചുരുക്കം. എന്തായാലും  ഷാജന് വേണ്ടി കോടതിയില്‍ ഹാജരായി കൊണ്ടിരുന്ന ബാരിസ്റ്റര്‍ ഈ നാടകത്തിന് കൂട്ട് നില്‍ക്കാന്‍ തയ്യാറാകാതെ കോടതിയില്‍ എത്തുകയും തന്‍റെ കക്ഷി നടത്തുന്ന ഇത്തരം നടപടികള്‍ക്ക് ജഡ്ജിയോട് ക്ഷമ ചോദിക്കുകയും ചെയ്തു .

ഇന്ത്യയില്‍ താമസിച്ചുകൊണ്ട് യുകെയിലെ പെര്‍മനന്റ് റെസിഡന്‍സിയുടെ മറവില്‍ യുകെ മലയാളി സമൂഹത്തെ വിവിധ രീതിയില്‍ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ധനികനായി മാറിയ ഷാജന്‍ സ്കറിയക്ക് ലഭിച്ച വലിയൊരു തിരിച്ചടിയാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്ന വിധികള്‍. ഏകദേശം രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന ഈ കോടതി നടപടികള്‍ക്കിടയില്‍ നിരവധി തവണ യുകെയില്‍ വന്ന് പോകുന്നതിനും കേസ് നടത്തിക്കൊണ്ട് പോകുന്നതിനുമായി കോടികള്‍ ആണ് ഷാജന്‍ ചെലവഴിച്ചിരിക്കുന്നത്. യുകെയില്‍ ഒരു ജോലിയും ചെയ്യാത്ത ഷാജന്‍ സ്കറിയ ഇതിനുള്ള പണം കണ്ടെത്തിയത് ഇവിടെയുള്ള മലയാളി ബിസിനസുകാരെ ബ്ലാക്ക് മെയില്‍  ചെയ്തും , വായനക്കാരില്‍ നിന്ന് മറ്റ് കാരണങ്ങള്‍ പറഞ്ഞ് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചും  ആണെന്ന ഗുരുതരമായ ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യത്തിനായി ഷാജന്‍ സ്കറിയക്ക് സഹായകമായി ഒരു സംഘം തന്നെ ഇവിടെയുള്ളതായും വ്യക്തമായിട്ടുണ്ട്. യുകെയിലെ വിസ നിയമങ്ങളെ കബളിപ്പിച്ചും ഇവിടെ അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു സമൂഹത്തെ ചൂഷണം ചെയ്തും നിലനില്‍ക്കുന്ന ഈ വ്യക്തിയെ വീടുകളില്‍ സ്വീകരിക്കുകയും എഴുന്നള്ളിച്ച് നടക്കുകയും ചെയ്യുന്നവര്‍ ഇയാള്‍ നടത്തുന്ന വന്‍ചൂഷണത്തിലെ കണ്ണികള്‍ തന്നെയാണെന്നും യുകെ മലയാളികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇത് പോലുള്ള വ്യക്തിയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇവര്‍ വരുംതലമുറയ്ക്ക് തന്നെ ഒരു ദുഷിച്ച മാതൃകയാണ് കാണിക്കുന്നത് എന്നത് ഇവര്‍ മറന്നു പോകുന്നു എന്നത് ദയനീയമാണ്.

നിലവിലെ കേസ് നടപടികള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ഷാജന്‍ സ്കറിയയും സംഘവും നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ പറയുന്നു. യുകെ കോടതിയിലെ നടപടിക്രമങ്ങള്‍ അവസാനിച്ചതിനാല്‍ ഇനി ഇന്ത്യയില്‍ നടക്കുന്ന കേസ്സിന്റെ നിയമ നടപടികളില്‍ ആയിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അഡ്വ. സുഭാഷ്‌ മാനുവല്‍ പറഞ്ഞു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രസിദ്ധീകരിച്ചതിനാല്‍ തന്നെ അവ തെളിയിക്കാനാവാതെ കോടതിയെ കബളിപ്പിച്ച് രക്ഷപ്പെടാനാണ് ഷാജന്‍ ഇന്ത്യയിലും ശ്രമിക്കുന്നത്.

സമയത്ത് ഹാജരാകാതെയും , സമയം നീട്ടി ചോദിച്ചും ഒക്കെ കേസ്സുകളില്‍ ഹാജരാകാതെ പിന്‍വാതിലൂടെ ആരെയും  അറിയിക്കാതെ , പരാതിക്കാരുടെ കാല് പിടിച്ച്  കേസ്സ് ഒതുക്കി തീര്‍ക്കുകയാണ് ഷാജന്‍ സ്കറിയ മറ്റ് പല കേസ്സുകളിലും ചെയ്തിരുന്നത് . എന്നാല്‍ യുകെയിലെ ഈ വ്യാജവാര്‍ത്ത കേസ്സില്‍ മാത്രമാണ് പുറംലോകം അറിയുന്ന രീതിയില്‍ ഷാജന്‍ കുടുങ്ങുന്നതും , ഭാരിച്ച സാമ്പത്തിക നഷ്ടം അനുഭവിച്ച് , സമൂഹമധ്യത്തില്‍ തന്റെ ഇരട്ടമുഖം വെളിവാകുന്ന രീതിയില്‍ നാണംകെട്ട് ദയനീയ പരാജയം ഏറ്റ് വാങ്ങണ്ടി വന്നതും.

ഷാജന്‍ സ്കറിയ കരഞ്ഞ് കാലുപിടിക്കുന്ന വോയ്സ്‌ ക്ലിപ്പ് പുറത്ത്; ശബ്ദരേഖ പുറത്ത് വിട്ടത് സുഭാഷിനെതിരെ വധ ഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തില്‍: പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു