ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സഹായം തേടിയത് സംബന്ധിച്ച് അഭിപ്രായ വ്യത്യസമുണ്ടെന്ന് പി.ജെ.ജോസഫ്. കെ.എം.മാണിയും ജോസ് കെ.മാണിയും സ്വീകരിച്ച നിലപാടുകളെ സംബന്ധിച്ച് ജോസഫ് ഗ്രൂപ്പ് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. അസൗകര്യം മൂലമാണ് താൻ ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും തിങ്കളാഴ്ച ചേരുന്ന പാർലമെന്ററി യോഗത്തിൽ പങ്കെടുക്കുമെന്നും പി.ജെ.ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിനെ കൂട്ടുപിടിച്ച് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് കേരള കോൺഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയു ചെയ്തു.

സിപിഎമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സിപിഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കി. 22 അംഗങ്ങളാണ് കോട്ടയം ജില്ലാ പഞ്ചായത്തിലുളളത്. കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.